
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നിർണായക നീക്കം. പ്രമുഖ നടന്മാരായ ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ ജൂനിയർ നടി നൽകിയ ലൈംഗികാരോപണ പരാതിയിൽ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പോലീസ് ഒരുങ്ങുന്നു. കേസിലെ പ്രധാന സാക്ഷി മൊഴിമാറ്റിയതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി.
2008-ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. എന്നാൽ, പരാതിയിൽ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ചിത്രീകരണം നടന്നുവെങ്കിലും ഓഫീസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ വനം മന്ത്രിയുടെ ഓഫീസുള്ള സ്ഥലത്താണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നതെങ്കിലും, കൃത്യമായ സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്കോ ദൃക്സാക്ഷികൾക്കോ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ബാലചന്ദ്രമേനോൻ അപമാനിച്ചു എന്നായിരുന്നു രണ്ടാമത്തെ പരാതി. ബാലചന്ദ്രമേനോൻ ഈ ഹോട്ടലിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയെങ്കിലും, പരാതിക്കാരി അവിടേക്ക് വന്നതിന് തെളിവുകളൊന്നും ലഭ്യമല്ല. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടതിനാൽ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ തുടങ്ങിയ സാങ്കേതിക തെളിവുകളും ശേഖരിക്കാനായില്ല.
കേസിൽ നിർണായകമാകുമെന്ന് കരുതിയ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റാണ് സാക്ഷിയായി മൊഴിമാറ്റിയത്. ഈ സാഹചര്യത്തിൽ, ഇരുവരെയും കുറ്റവിമുക്തരാക്കുന്ന കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ അന്തിമ തീരുമാനമെടുക്കും.