News

ഷംസീർ മന്ത്രിസഭയിലേക്ക്; നിയമസഭയില്‍ അസാധാരണ യോഗം; മാറ്റം ഈമാസം തന്നെ ഉണ്ടായേക്കും

സ്പീക്കർ എ.എൻ. ഷംസീർ മന്ത്രിസഭയിലേക്കെന്ന അഭ്യൂഹം ശക്തം. മന്ത്രിയാകുന്നതിന് മുന്നോടിയായി എം.എൽ.എമാരുടേയും മുൻ എം.എൽ.എമാരുടേയും യോഗം ഷംസീർ നടത്തും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിയമസഭ മന്ദിരത്തിൽ ഈ മാസം അവസാനത്തോടെ യോഗം നടക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

നിയമസഭ സ്റ്റാഫുകളും മുൻ സ്റ്റാഫുകളും യോഗത്തിൽ പങ്കെടുക്കുമെന്നും അറിയുന്നു. സ്പീക്കറുടെ യാത്ര അയപ്പ് യോഗം ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന മന്ത്രിസഭ അഴിച്ചുപണിയാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഷംസീർ ഉൾപ്പെടെയുള്ളവർക്ക് മുഖ്യമന്ത്രി അതിന്റെ സൂചനയും നൽകിയിരുന്നു. ഷംസീറിന് പകരം വീണ ജോർജിനെയാണ് സ്പീക്കറായി പരിഗണിക്കുന്നത്.

എം.സ്വരാജ് പരാജയപ്പെട്ടാൽ ഒന്നോ രണ്ടോ മന്ത്രിമാരെ നിലനിർത്തി സമ്പൂർണ്ണ അഴിച്ചു പണിയിലേക്ക് കടക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. സിറ്റിംഗ് സീറ്റായ നിലമ്പൂരിൽ പരാജയപ്പെട്ടാൽ തുടർ ഭരണ പ്രതീക്ഷക്ക് മങ്ങലേൽക്കും ഇത് മറികടക്കാൻ മുഖം മിനുക്കലിലേക്ക് കടക്കേണ്ടി വരുമെന്നത് സ്വാഭാവികമായ ഒരു രാഷ്ട്രീയ പ്രക്രിയയാണ്.

രണ്ടാം പിണറായി സർക്കാരിൽ ശരാശരിയിലും താഴെ നിലവാരത്തിലുള്ളവരാണ് മിക്ക മന്ത്രിമാരും. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ മികവിലാണ് തുടർ ഭരണം സാധ്യമായതെങ്കിൽ രണ്ടാം മന്ത്രിസഭാംഗങ്ങളുടെ പ്രകടനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്‌ളക്‌സുകൾ മാത്രമാണ് നാടാകെ ഉള്ളത്.

നാലാം വാർഷികത്തിന് പിന്നാലെ മന്ത്രിസഭയിൽ ചില മാറ്റങ്ങൾ വരുത്താൻ മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ പ്രഖ്യാപിച്ചത്. അതോടെ മന്ത്രിസഭ അഴിച്ചു പണി നീട്ടി വയ്ക്കുക ആയിരുന്നു. ചെറിയ ചില മാറ്റങ്ങൾ നടത്തി മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് മുഖ്യമന്ത്രി ആദ്യം ലക്ഷ്യമിട്ടത്.

പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രിയില്ലാത്തത് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രിയ ആയുധമാക്കുന്നു എന്ന തിരിച്ചറവിലാണ് മുഖ്യമന്ത്രി മന്ത്രിസഭ അഴിച്ച് പണിക്ക് തീരുമാനിച്ചത്.