
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 110 ആയി . മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അപകടസ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് 232 യാത്രക്കാരും 12 ജീവനക്കാരുമായി ജനവാസ മേഖലയിലേക്ക് തകർന്നു വീണത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരും യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ദുരന്തത്തെ തുടർന്ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വിമാനം തകർന്നു വീണ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും ഇരുവരോടും അടിയന്തരമായി അഹമ്മദാബാദിലേക്ക് പോകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.