
ന്യൂഡൽഹി/അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും ഇരുവരോടും അടിയന്തരമായി അഹമ്മദാബാദിലേക്ക് പോകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സ്ഥിതിഗതികൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉടൻ നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ ഏജൻസികളും അതീവ ജാഗ്രതയിലാണെന്നും ഏകോപിപ്പിച്ച രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ-171 വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിൽ തകർന്നു വീണത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 2 പൈലറ്റുമാരും 10 കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ എടിസിയുമായി “മേയ്ഡേ” സന്ദേശം വഴി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎയുടെ പ്രത്യേക സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 8200 മണിക്കൂർ വിമാനം പറത്തി പരിചയസമ്പന്നനായ ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരായിരുന്നു വിമാനത്തിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്.