
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരുടെയും മരണം അഹമ്മദാബാദ് പോലീസ് സ്ഥിരീകരിച്ചു. യുകെയിൽ ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എഐ-171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1:43-നായിരുന്നു ദുരന്തം.

രണ്ട് മക്കളെ അനാഥമാക്കി രഞ്ജിതയുടെ മടക്കം
ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഒമ്പത് വർഷത്തോളം നഴ്സായി ജോലി ചെയ്ത ശേഷമാണ് രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിക്കുന്നത്. ഒരു വർഷം മുൻപാണ് യുകെയിലേക്ക് മാറിയത്. യു.കെയിലെ പോട്സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.
ഭർത്താവ് ദിനേശ് വിദേശത്താണ്. മക്കൾ: ഇന്ദുചൂടൻ (പ്ലസ് വൺ), ഇദിക (എട്ടാം ക്ലാസ്). പുതിയ വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം. രണ്ട് സഹോദരങ്ങൾ മസ്കറ്റിലാണ്.
സർക്കാർ സർവീസിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി നാട്ടിലെത്തി, തിരികെ യുകെയിലെ ജോലി സ്ഥലത്തേക്ക് ആദ്യമായി മടങ്ങുമ്പോഴാണ് ദുരന്തം രഞ്ജിതയുടെ ജീവനെടുത്തത്.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് നിയമന ഉത്തരവ് ലഭിച്ചത്, അതും വീടിന് അടുത്തുള്ള കോഴഞ്ചേരി ജില്ല ആശുപത്രിയിൽ. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് വീടുപണി ഏറെക്കുറെ പൂർത്തീകരിച്ചു. തുടർന്ന് വീണ്ടും യു.കെയിലേക്ക് പോകാൻ കഴിഞ്ഞ ദിവസം വൈകുന്നേരം ചെങ്ങന്നൂരിൽനിന്ന് െട്രയിനിൽ ചെന്നൈയിലേക്ക് യാത്രയായി. കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തുകയായിരുന്നു. തുടർന്ന് വിമാനത്തിൽ കയറുന്നതിന് മുമ്പാണ് അമ്മയെ വിളിച്ചത്. മൃതദേഹം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകട കാരണം
പറന്നുയർന്ന വിമാനത്തിന്റെ പിൻഭാഗം വിമാനത്താവളത്തിന് സമീപമുള്ള ഒരു മരത്തിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഒരു ചിറക് തകരുകയും നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നിലംപതിക്കുകയുമായിരുന്നു. തകർന്നയുടൻ വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായി കത്തിയമരുകയും ചെയ്തു. യാത്രക്കാരിൽ 53 യുകെ പൗരന്മാർ, ഒരു കനേഡിയൻ പൗരൻ, 7 പോർച്ചുഗീസുകാർ എന്നിവരുൾപ്പെടെ 61 വിദേശികളുണ്ടായിരുന്നു.