
തീപിടിച്ച കപ്പലില്‍ വിഷവസ്തുക്കള്‍; കപ്പല്‍ ചരിയുന്നു; മുങ്ങാൻ സാധ്യത; 157 കണ്ടെയ്നറുകള്‍ അപകടകരം, കേരള തീരം കടുത്ത ഭീഷണിയിൽ
കണ്ണൂർ: കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പലായ ‘എംവി വാൻ ഹായ് 503’ ലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ കോസ്റ്റ് ഗാർഡ് തുടരുമ്പോഴും, കപ്പൽ രക്ഷപ്പെടുത്താനുള്ള സാധ്യതകൾ മങ്ങുന്നു. കപ്പലിന്റെ ഇപ്പോഴത്തെ അവസ്ഥയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ അതീവ ദുഷ്കരമാക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കപ്പലിലുണ്ടായിരുന്ന 157 കണ്ടെയ്നറുകളിൽ അപകടകാരികളായ വിഷവസ്തുക്കളും രാസപദാർത്ഥങ്ങളുമുണ്ടെന്ന വിവരം ആശങ്ക വർധിപ്പിക്കുന്നു. കപ്പലിലെ കാർഗോയുടെ വിശദാംശങ്ങൾ (മാനിഫെസ്റ്റ്) സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്.
കപ്പൽ ഒരു വശത്തേക്ക് 10 മുതൽ 15 ഡിഗ്രി വരെ ചരിഞ്ഞുവെന്ന റിപ്പോർട്ടാണ് ഏറ്റവും വലിയ വെല്ലുവിളി. “അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതികൂല കാലാവസ്ഥ കാരണം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അറബിക്കടലിലെ ശക്തമായ കാലവർഷക്കാറ്റ് കപ്പലിനുള്ളിലെ തീ കൂടുതൽ വ്യാപിക്കാൻ കാരണമാകുകയാണ്. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ കപ്പൽ രണ്ടായി പിളർന്ന് കടലിൽ മുങ്ങുകയാണ് പതിവ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളിൽ നിന്ന് വെള്ളവും ഫോമും പമ്പ് ചെയ്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഏഴോളം കപ്പലുകൾ നിലവിൽ രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. സ്ഥിതിഗതികൾ വിലയിരുത്താനായി മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ നാവികസേന, കോസ്റ്റ് ഗാർഡ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേരും.
അപകടത്തെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കപ്പൽ കമ്പനിയായ ‘വാൻ ഹയി’യുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ദിശയിലേക്ക് ഒഴുകുന്ന ഈ കണ്ടെയ്നറുകൾ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളിൽ അടിയാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ അഴീക്കൽ പോർട്ട് ഓഫീസർ പി.കെ. അരുൺകുമാർ മുന്നറിയിപ്പ് നൽകി. ഇത് തീരദേശവാസികൾക്കിടയിലും മത്സ്യത്തൊഴിലാളികൾക്കിടയിലും കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് വിദേശ പൗരന്മാരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈന, ഇന്തോനേഷ്യ സ്വദേശികളായ ഇവർക്ക് രാസവസ്തുക്കൾ മൂലമാണ് പൊള്ളലേറ്റതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഏത് രാസവസ്തുവാണ് പൊള്ളലിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 35 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവർ ഐസിയുവിൽ നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്തിയ ക്യാപ്റ്റൻ ഉൾപ്പെടെ മറ്റ് 12 പേർ മംഗളൂരുവിലെ ഹോട്ടലിൽ സുരക്ഷിതരാണ്. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ സ്വദേശത്തേക്ക് അയക്കും.