
കോടികളുടെ നികുതി ഒഴിവാക്കണമെന്ന് മദ്യ നിർമാണ കമ്പനി; ഫയൽ ധനമന്ത്രിയുടെ പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനോട് നികുതി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ മദ്യനിർമാണ വിതരണ കമ്പനിയായ കാൽസ് ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ്. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരിഗണനയിലാണ് ഇപ്പോഴുള്ളത്.
പിണറായി സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യവിൽപ്പനയും വർദ്ധിച്ചിട്ടും ഇതിന് ആനുപാതികമായ നികുതി ഖജനാവിലേക്ക് എത്താത്ത സാഹചര്യമാണുള്ളത്. അതിനൊപ്പമാണ് ഇപ്പോൾ വിറ്റുവരവ് നികുതി (ടേൺ ഓവർ ടാക്‌സ്) ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യനിർമാണ കമ്പനി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നികുതി ഇളവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ വിൽക്കുന്ന മദ്യത്തിന്റെ ആകെ വിൽപ്പന മൂല്യത്തിന്മേൽ ചുമത്തുന്ന ഒരു പരോക്ഷ നികുതിയാണ് വിറ്റുവരവ് നികുതി. അതായത്, ഒരു സാമ്പത്തിക വർഷം ഒരു സ്ഥാപനം നടത്തിയ ആകെ വിൽപ്പനയെ അടിസ്ഥാനമാക്കിയാണ് ഈ നികുതി കണക്കാക്കുന്നത്. സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ മദ്യവിൽപനയുമായി ബന്ധപ്പെട്ട് ഇടാക്കുന്ന വിൽപന നികുതി ടേൺ ഓവർ ടാക്‌സ് 10 ശതമാനമാണ്.

സംസ്ഥാനത്തെ ബെവ്‌കോ വെയർഹൗസുകളിൽ നിന്നും വാങ്ങുന്ന മദ്യത്തിൻമേൽ കയറ്റിയിറക്ക് ട്രാൻസ്‌പോർട്ടേഷൻ, ലാഭം എന്നിവ കൂടി ചേർന്ന തുകയാണ് വിറ്റ് വരവായി വന്ന് ചേരുന്നത്. ഇതിൻമേലാണ് ടിഒടി കണക്കാക്കി സർക്കാരിലേക്ക് അടയ്ക്കുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ബാർ ഹോട്ടലുകളിൽ നിന്നുള്ള വില്പന നികുതി പിരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നു. ഇത് മദ്യവിൽപ്പനക്കാരെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മദ്യവിതരണം നടത്തുന്ന കമ്പനികളിലൊന്നാണ് കാൽസ് ഗ്രൂപ്പ്. കേരളത്തിൽ ഇവരുടെ ബ്രാന്റി, റം, ബിയർ ഉത്പന്നങ്ങൾ വലിയ തോതിലാണ് വിറ്റഴിക്കുന്നത്.
2024 സാമ്പത്തിക വർഷം (FY24): ഈ വർഷം കാൽസ് ബ്രൂവറീസിൻ്റെ ആകെ വരുമാനം ഏകദേശം ₹628.56 കോടി ആയിരുന്നു. ഇതിന്റെ 16% വരുമാനം കേരളത്തിൽ നിന്നായിരുന്നു.
കണക്ക് പ്രകാരം, 2024-ൽ ഏകദേശം 100.57 കോടി രൂപയുടെ ബിയർ കാൽസ് ബ്രൂവറീസ് കേരളത്തിൽ വിറ്റിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസം (9MFY25): ഈ കാലയളവിൽ കാൽസ് ബ്രൂവറീസിൻ്റെ കേരളത്തിൽ നിന്നുള്ള വരുമാനം അവരുടെ മൊത്തം വരുമാനത്തിന്റെ 17% ആയി ഉയർന്നു.
ഈ 9 മാസത്തെ അവരുടെ ആകെ വരുമാനമായ ₹499.66 കോടിയിൽ നിന്ന് കണക്കാക്കിയാൽ, ഇത് ഏകദേശം ₹84.94 കോടി രൂപ വരും.