FootballSports

നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ വീണു

മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ചിരവൈരികളായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പോർച്ചുഗൽ ജേതാക്കളായി. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് പറങ്കിപ്പടയുടെ വിജയം. ഇതോടെ, രണ്ട് തവണ നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും പോർച്ചുഗൽ സ്വന്തമാക്കി.

കളിയുടെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. 21-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയിലൂടെ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പോർച്ചുഗലിന്റെ മറുപടിക്കായി അധികം കാത്തിരിക്കേണ്ടി വന്നില്ല. 26-ാം മിനിറ്റിൽ പ്രതിരോധ താരം നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളിലൂടെ പോർച്ചുഗൽ സമനില പിടിച്ചു. തന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് മെൻഡസ് ഫൈനലിൽ കുറിച്ചത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, മൈക്കൽ ഒയാർസബാലിലൂടെ സ്പെയിൻ വീണ്ടും ലീഡ് നേടി (2-1).

രണ്ടാം പകുതിയിൽ സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞു പരിശ്രമിച്ചു. 61-ാം മിനിറ്റിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ അവരുടെ ശ്രമങ്ങൾ ഫലം കണ്ടു. നൂനോ മെൻഡസിന്റെ ക്രോസിൽ നിന്നായിരുന്നു റൊണാൾഡോയുടെ തകർപ്പൻ വോളി ഗോൾ. താരത്തിന്റെ 138-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. പിന്നീട് ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം അധിക സമയത്തേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്ത അഞ്ചുപേരും ലക്ഷ്യം കണ്ടപ്പോൾ, സ്പെയിനിന്റെ അൽവാരോ മൊറാറ്റ എടുത്ത കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടുത്തിട്ടത് നിർണായകമായി. റൂബൻ നെവസ് വിജയകിക്ക് വലയിലെത്തിച്ചതോടെ പോർച്ചുഗൽ ക്യാമ്പ് ആവേശക്കടലായി. 2019-ൽ നടന്ന പ്രഥമ നേഷൻസ് ലീഗ് ടൂർണമെന്റിലും പോർച്ചുഗൽ തന്നെയായിരുന്നു ജേതാക്കൾ. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നൂനോ മെൻഡസാണ് ഫൈനലിലെ താരം.