News

ക്ഷാമബത്ത കുടിശ്ശിക: കേരളം “നമ്പർ വൺ”; ആറ് സംസ്ഥാനങ്ങളിൽ കുടിശ്ശികയില്ല, ബാധ്യത തീർക്കാനാകാതെ സർക്കാർ

നമ്പർ വൺ കേരളം. ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ ആയത് കേരളത്തിലെ ധനകാര്യ മാനേജ്മെന്റന്റെ വീഴ്ചയെന്ന് ധനകാര്യ വിദഗ്ധർ. 6 ഗഡുക്കൾ ആണ് കേരളത്തിൽ ക്ഷാമബത്ത കുടിശിക. 18 ശതമാനം ആണ് കുടിശിക. 2022 ജനുവരിയിലെ ക്ഷാമബത്തയാണ് 2025 ജൂണിലും ജീവനക്കാർക്ക് കേരളത്തിൽ ലഭിക്കുന്നത്.

രാജ്യത്തെ 6 സംസ്ഥാനങ്ങളിൽ ക്ഷാമബത്ത കുടിശിക ഇല്ല. ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ആണ് ക്ഷാമബത്ത പൂർണമായും നൽകിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക.

പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.

ക്ഷാമബത്ത കുടിശിക പൂർണ്ണമായും (18 %) കൊടുക്കണമെങ്കിൽ 468 കോടി രൂപ പ്രതിമാസം ധനമന്ത്രി കണ്ടെത്തണം. ക്ഷാമബത്ത കൃത്യമായി കൊടുക്കാതെ നീട്ടി കൊണ്ടു പോയതാണ് പ്രതിമാസ കുടിശിക ഉയരാൻ കാരണം.

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാൻ ഒരു മാസം വേണ്ടത് 26 കോടിയാണ് . 7 ശതമാനം ക്ഷാമബത്ത കൊടുക്കാൻ ഒരു മാസം വേണ്ടത് 182 കോടി. ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്.

18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക.

  • 01.07.22 3 %
  • 01.01.23 4 %
  • 01.07.23 3 %
  • 01.01.24 3 %
  • 01.07.24 3 %
  • 01.01.25 2%
  • ആകെ : 18 %