
ചരക്കുകപ്പലിന് തീപിടിച്ചു; 18 പേർ കടലിൽ ചാടി, നാവികസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതം
ബേപ്പൂർ: കേരളാ തീരത്ത് നിന്ന് ഏകദേശം 72 നോട്ടിക്കൽ മൈൽ (135 കിലോമീറ്റർ) അകലെ ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള ‘വാൻ ഹായ് 503’ എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേർ രക്ഷപ്പെടാനായി കടലിൽ ചാടി. ഇവരെ കണ്ടെത്താനായി ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായാണ് അപകടം നടന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് കപ്പലിൽ തീപ്പിടിത്തമുണ്ടായെന്ന വിവരം അധികൃതർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നാവികസേനയുടെ ഐ.എൻ.എസ് സൂറത്ത് എന്ന യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.
കപ്പലിൽ നിന്ന് ഇടക്കിടെ പൊട്ടിത്തെറികൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 650 കണ്ടെയ്നറുകളുണ്ടായിരുന്ന കപ്പലിൽ നിന്ന് 50 എണ്ണം ഇതിനോടകം കടലിൽ പതിച്ചതായാണ് വിവരം. എന്നാൽ കപ്പൽ പൂർണ്ണമായി മുങ്ങിയിട്ടില്ല. രണ്ടു ദിവസം മുൻപാണ് കപ്പൽ കൊളംബോയിൽ നിന്ന് യാത്ര തിരിച്ചത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. കപ്പലിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി കേരള തീരത്ത് എത്തിച്ചാൽ അടിയന്തര ചികിത്സ നൽകുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരോട് നിർദേശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.