NationalNews

വെജിറ്റേറിയൻ മോമോസിന് പകരം ചിക്കൻ; നഷ്ടപരിഹാരം ആവശ്യപ്പെട്ട ദമ്പതികൾക്ക് തിരിച്ചടി, പരാതി തള്ളി.

മുംബൈ: വെജിറ്റേറിയൻ മോമോസ് ഓർഡർ ചെയ്തപ്പോൾ ചിക്കൻ മോമോസ് നൽകിയെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട ദമ്പതികളുടെ പരാതി മുംബൈയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളി. പരാതിക്കാർ കണിശമായി സസ്യാഹാരം മാത്രം കഴിക്കുന്നവരാണെങ്കിൽ, സസ്യേതര ഭക്ഷണവും വിൽക്കുന്ന ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യരുതായിരുന്നു എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

വെജിറ്റേറിയൻ മോമോസാണ് ഓർഡർ ചെയ്തതെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ ദമ്പതികൾക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

“പരാതിക്കാർ തികഞ്ഞ സസ്യാഹാരികളും, നോൺ-വെജ് ഭക്ഷണം അവരുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെങ്കിൽ, എന്തുകൊണ്ടാണ് അവർ സസ്യാഹാരം മാത്രം വിൽക്കുന്ന ഒരു റെസ്റ്റോറന്റിന് പകരം, രണ്ടുതരം ഭക്ഷണവും വിൽക്കുന്ന ഒരിടം തിരഞ്ഞെടുത്തത്?” – കമ്മീഷൻ പ്രസിഡന്റ് പ്രദീപ് കഡു, അംഗം ഗൗരി കപ്‌സെ എന്നിവരടങ്ങിയ ബെഞ്ച് മെയ് 13-ലെ ഉത്തരവിൽ ചോദിച്ചു.

2020-ലാണ് ദാദർ സ്വദേശികളായ ദമ്പതികൾ പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ‘വാവ് മോമോസ്’ എന്ന റെസ്റ്റോറന്റിൽ നിന്ന് ‘സ്റ്റീം ഡാർജിലിംഗ് മോമോ കോംബോ’ ഓർഡർ ചെയ്തപ്പോൾ വെജിറ്റേറിയൻ വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും എന്നാൽ ലഭിച്ചത് ചിക്കൻ മോമോസ് ആണെന്നുമായിരുന്നു പരാതി. 120 രൂപയുടെ ഓർഡറിൽ ലഭിച്ച മാംസാഹാരം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും മാനസികാഘാതവും വൈകാരിക പ്രയാസവും ഉണ്ടാക്കിയെന്നും കാണിച്ച് ദമ്പതികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

എന്നാൽ, റെസ്റ്റോറന്റ് അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ദമ്പതികൾ നോൺ-വെജിറ്റേറിയൻ കോംബോയാണ് ഓർഡർ ചെയ്തതെന്നും ഓർഡർ ഇൻവോയ്സിൽ ഇത് വ്യക്തമാണെന്നും അവർ വാദിച്ചു. കൂടാതെ, ഓർഡറിന്റെ തുകയായ 120 രൂപ തിരികെ നൽകിയിട്ടുണ്ടെന്നും ദമ്പതികൾ അത് സ്വീകരിച്ചതിനാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവർ ‘ഉപഭോക്താവ്’ എന്ന നിർവചനത്തിൽ വരില്ലെന്നും റെസ്റ്റോറന്റ് വാദിച്ചു.

വെജിറ്റേറിയൻ മോമോസാണ് ഓർഡർ ചെയ്തതെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അവർ സമർപ്പിച്ച ഫോട്ടോകളിൽ നിന്ന് എന്തുതരം മോമോസാണ് ലഭിച്ചതെന്ന് വ്യക്തമായില്ല. “വിവേകമുള്ള ഒരാൾക്ക് കഴിക്കുന്നതിന് മുൻപ് സസ്യാഹാരവും മാംസാഹാരവും തിരിച്ചറിയാൻ സാധിക്കും. റെസ്റ്റോറന്റിന്റെ ഓഫർ ബോർഡിൽ ‘വെജ്-നോൺ വെജ്’ എന്ന് രേഖപ്പെടുത്തിയിരുന്നത് പരാതിക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു,” കമ്മീഷൻ കൂട്ടിച്ചേർത്തു.

പരാതി നൽകുന്ന സമയത്ത് തങ്ങൾ പൂജയും മറ്റ് മതപരമായ ചടങ്ങുകളും നടത്തുകയായിരുന്നുവെന്ന ദമ്പതികളുടെ വാദവും കമ്മീഷൻ തള്ളി. ഇത് തെളിയിക്കുന്ന രേഖകളോ പൂജാരിയുടെ പേരോ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല.