Kerala Government News

ജീവനക്കാരുടെ ക്ഷേമം പരിഗണിക്കാത്ത സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് മാറണം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമം പരിഗണിക്കാത്ത സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് ബി.എം.എസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ അഭിപ്രായപ്പട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ വരെ എത്തിക്കാന്‍ പ്രയത്നിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അവരെ അവഹേളിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് നിലപാട് അംഗീകരിക്കാനാകില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച അഞ്ചു ശതമാനം ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം അനുവദിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക, തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ല്‍ പ്രഖ്യാപിച്ച രണ്ടു ഗഡു ക്ഷാമബത്തയില്‍ കാലയളവ് സൂചിപ്പിക്കാത്തതിന് പിന്നില്‍ പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.,ഐ അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാര്‍, എന്‍.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രസിഡന്റ് ബി. മനു, പി.എസ്. സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍. ആര്‍, പ്രസ് വര്‍ക്കേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി, സി.കെ. ജയപ്രസാദ്, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ദിലീപ്കുമാര്‍. എം.കെ., അജിത്കുമാര്‍ പി.കെ. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *