
സാലറി ചലഞ്ച്: പണം അടയ്ക്കാത്ത 4000 ഡി.ഡി.ഒമാരുടെ ശമ്പളം തടഞ്ഞു
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർ സാലറി ചലഞ്ചിലൂടെ വാഗ്ദാനം ചെയ്ത തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി. ജീവനക്കാർ സമ്മതപത്രം നൽകിയിട്ടും പണം കൈമാറാത്ത സംസ്ഥാനത്തെ 4000-ത്തോളം ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസർമാരുടെ (ഡി.ഡി.ഒ) മെയ് മാസത്തെ ശമ്പളം തടഞ്ഞു.
സാലറി ചലഞ്ചിന്റെ ഭാഗമായി ലീവ് സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) എന്നിവയിൽ നിന്ന് തുക നൽകാമെന്ന് സമ്മതിച്ച 20,000-ത്തോളം ജീവനക്കാരുടെ വിഹിതമാണ് ഇത്തരത്തിൽ കുടിശ്ശികയായത്. ജീവനക്കാർ നൽകുന്ന സമ്മതപത്രം പരിഗണിച്ച് തുക പി.എഫിൽ നിന്നും ലീവ് സറണ്ടറിൽ നിന്നും പിൻവലിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) അടയ്‌ക്കേണ്ട ചുമതല അതത് ഓഫീസുകളിലെ ഡി.ഡി.ഒമാർക്കായിരുന്നു. എന്നാൽ, പല ഉദ്യോഗസ്ഥരും ഈ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തി.
ഈ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടിയിലേക്ക് നീങ്ങിയത്. മുന്നറിയിപ്പ് അവഗണിച്ച് കുടിശ്ശിക വരുത്തിയ 6000 ഡി.ഡി.ഒമാരുടെ ശമ്പള ബിൽ തയ്യാറാക്കുന്നത് ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കിൽ തടസ്സപ്പെടുത്തി. ശമ്പളം മുടങ്ങിയതോടെ, 2000 ഡി.ഡി.ഒ-മാർ ഉടൻതന്നെ പണം പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ഇതോടെ, വെറും മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ സി.എം.ഡി.ആർ.എഫിൽ എത്തി. പണമടച്ച ഉദ്യോഗസ്ഥരുടെ ശമ്പളം പിന്നീട് വിതരണം ചെയ്തു.
ജീവനക്കാർ നൽകിയ സമ്മതപത്രം തന്നെ പി.എഫ് ലോണിനും ലീവ് സറണ്ടറിനും ഉള്ള അപേക്ഷയായി പരിഗണിച്ച് തുക പിടിച്ചെടുക്കാനാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി ജീവനക്കാരിൽ നിന്ന് പുതിയ അപേക്ഷകൾക്കായി കാത്തിരിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡി.ഡി.ഒമാരും കുടിശ്ശിക അടച്ചുതീർക്കുന്ന മുറയ്ക്ക് മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ എന്നാണ് വിവരം.