NewsPolitics

ആഭ്യന്തര മന്ത്രിയാക്കണം, സതീശനെ മാറ്റണം; യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പി.വി. അൻവർ

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പും വനം വകുപ്പും തനിക്ക് നൽകണമെന്നും അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പി.വി. അൻവർ. ഈ വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ 2026ൽ യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ മുന്നണിപ്പോരാളിയായി താനുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശനോടുള്ള എതിർപ്പാണ് യുഡിഎഫിനെതിരെ മത്സരിക്കാൻ കാരണമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. “വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃത്വത്തിലിരുത്തിക്കൊണ്ട് ഞാൻ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മറ്റൊരു മുക്കാൽ പിണറായിയെ അധികാരത്തിലെത്തിക്കാൻ ഞാനില്ല,” അൻവർ തുറന്നടിച്ചു. ആഭ്യന്തര, വനം വകുപ്പുകൾ നൽകാമെന്ന് പരസ്യമായി ധാരണയാക്കിയാൽ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

തനിക്കുമുന്നിൽ എല്ലാ വാതിലുകളും അടഞ്ഞുവെന്ന് യുഡിഎഫ് നേതാക്കൾ പറയുമ്പോഴും, ഇന്ന് രാവിലെ 9 മണി വരെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചിരുന്നതായും പി.വി. അൻവർ അവകാശപ്പെട്ടു.

ഇതിനുപുറമെ, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവും അൻവർ മുന്നോട്ടുവെച്ചു. തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസുമായി സഹകരിച്ച് ഈ ആവശ്യം ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. “മലയോര ജനതയ്ക്ക് വേണ്ടി തിരുവമ്പാടി കൂടി ഉൾപ്പെടുത്തി ഒരു ജില്ല വേണം. 60 ലക്ഷത്തോളം ആളുകൾക്ക് ഇവിടെ വികസനം എത്തുന്നില്ല. ഈ വിഷയം പലതവണ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. മലപ്പുറം ജില്ലയെക്കുറിച്ചുള്ള ഈ ആവശ്യം ആദ്യം ഉന്നയിച്ചത് താനാണ്, ഇപ്പോഴാണ് യുഡിഎഫ് ഇത് ഏറ്റെടുക്കുന്നത്,” അൻവർ കൂട്ടിച്ചേർത്തു.