
നേരറിയാൻ സി ബി ഐ ! ദേശിയ പാത നിർമാണ ക്രമക്കേടിൽ പിന്നിൽ സംസ്ഥാന സർക്കാരിലെ ചില ആളുകൾ; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ
നിലമ്പൂർ : ദേശിയ പാത നിർമാണത്തിലെ ക്രമക്കേടുകൾ സിബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ദേശീയപാത നിര്‍മ്മാണത്തില്‍ ഗുരുതരമായ എന്‍ജീനീയറിങ് പിഴവുകളും കോടികളുടെ അഴിമതിയുമാണ് നടന്നത്. കൂരിയാട് ഉള്‍പ്പെടെ എല്ലായിടത്തും ദേശീയപാത നിര്‍മ്മിതികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയാണ്.
ഈ ക്രമക്കേടുകളില്‍ കേരള സര്‍ക്കാരിന് ഒരു പരാതിയും ഇല്ലേ? പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ മന്ത്രിക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ ദേശീയ പാതയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഗുരുതര അഴിമതിയില്‍ ഒരു പരാതിയുമില്ല. പരാതിപ്പെടാന്‍ ഭയമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ മോദിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
റോഡിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ച് നടന്നവരെയും ഇപ്പോള്‍ കാണാനില്ല. ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണം. നിര്‍മ്മാണ കമ്പനികളുമായി ആരൊക്കെയാണ് ബന്ധപ്പെട്ടതെന്ന് അന്വേഷിക്കണം. ഇതില്‍ സംസ്ഥാന സര്‍ക്കാരിലെ ചില ആളുകളും ഉണ്ടെന്നതിന്റെ സൂചന കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് പരാതി ഇല്ലാത്തതെന്നും സതീശൻ പറഞ്ഞു.