News

കെ റെയിലിന് പകരം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍; അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ തീരുമാനം

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് കുതിപ്പേകുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി സംസ്ഥാനത്ത് തെക്ക്-വടക്ക് ദിശയിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽ പാതകൾ ഉടൻ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്. യാത്രാ ട്രെയിനുകൾക്കും ചരക്ക് നീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും പുതിയ പാതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ റെയിൽവേ മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ നിർമ്മാണവും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. കേരളത്തിന്റെ റെയിൽവേ ബജറ്റ് മുൻ യു.പി.എ സർക്കാരിന്റെ കാലത്തെ ശരാശരി 372 കോടി രൂപയിൽ നിന്ന് നടപ്പ് 2025-26 സാമ്പത്തിക വർഷത്തിൽ 3,042 കോടി രൂപയായി വർദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി തന്റെ എക്സ് പോസ്റ്റിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവെച്ച സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന് നിലവിൽ താൽപ്പര്യമില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാങ്കേതികവും പാരിസ്ഥിതികവുമായ നിരവധി കാരണങ്ങളാൽ കെ-റെയിൽ കോർപ്പറേഷൻ സമർപ്പിച്ച പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശം പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചത്.

ഇ. ശ്രീധരന്റെ നിർദ്ദേശം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, അവർ അത് വിശദമായി പഠിച്ചിട്ടില്ല. ഇന്ന്, അന്തിമ തീരുമാനം മെട്രോമാനെ അറിയിക്കുമെന്ന് അവർ പറഞ്ഞിട്ടുണ്ട്” എന്നാണ് മുഖ്യമന്ത്രിയെ അനുഗമിച്ച സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്, “

തന്റെ നിർദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ. ശ്രീധരനും വ്യക്തമാക്കി. “സിൽവർലൈൻ നിർദ്ദേശത്തിന് കേന്ദ്രം അനുമതി നൽകാത്ത സാഹചര്യത്തിൽ, സംസ്ഥാനം എന്റെ നിർദ്ദേശവുമായി മുന്നോട്ടുപോകാനാണ് സാധ്യതയെന്നാണ് കരുതുന്നത്,” ശ്രീധരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.