
മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് 26 തവണ! ചെലവ് എത്രയെന്ന് എ.ജി? കമ്മിറ്റി രൂപീകരിച്ച് സർക്കാർ
വിദേശയാത്ര ചെലവ് എത്ര ? മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര ചെലവിന്റെ കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് അക്കൗണ്ടന്റ് ജനറൽ.
വിദേശ യാത്ര ചെലവുകൾ പല ശീർഷകങ്ങളിൽ കാണിച്ചതോടെയാണ് എ.ജി ചോദ്യവുമായി രംഗത്ത് എത്തിയത്. ഇതോടെ ധനവകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഫൈനൽ റീ അപ്രോപിയേഷൻ ഉത്തരവിൽ ഓരോ ശീർഷകങ്ങളിലും വിദേശയാത്രക്ക് എത്രയായി എന്ന് കൃത്യമായി സൂചിപ്പിച്ചിരുന്നു.
എ.ജിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര ചെലവുകൾ ക്രോഡീകരിച്ച് സൂക്ഷിക്കാൻ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു ഉത്തരവിറങ്ങി.
പൊതുഭരണ സെക്രട്ടറി, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ, കേരള ഹൗസ് ലെയിസൺ ഓഫീസർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഓരോ 6 മാസവും കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം.
നിയമസഭയിൽ പോലും മുഖ്യമന്ത്രി വിദേശയാത്ര ചെലവുകൾക്ക് ഉത്തരം തരാത്ത സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് 26 തവണയാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, നെതർലന്റ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവ, ക്യൂബ, ഇന്തോനേഷ്യ , സിംഗപ്പൂർ, ബഹറിൻ, യു.എ. ഇ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രി പറന്നത്. ഇതിൽ അമേരിക്കയിലേക്ക് മാത്രം 5 തവണ പിണറായി പറന്നു. 87 ദിവസമാണ് പിണറായി അമേരിക്കയിൽ തങ്ങിയത്.
അമേരിക്കയിലെ മയോക്ലിനിക്കിൽ ആയിരുന്നു പിണറായി ചികിൽസ തേടിയത്. 8 തവണയാണ് യു.എ.ഇ യിലേക്ക് പിണറായി പറന്നത്. വിദേശയാത്രയിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
അമേരിക്ക, സിംഗപ്പൂർ, ക്യൂബ, ഇന്തോനേഷ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ഭാര്യ കമലയും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. പിണറായിയുടെ മിക്ക വിദേശയാത്രയിലും ഭാര്യ കമലയെ കൂടാതെ മകൾ വീണ വിജയനും കൊച്ചു മകൻ ഇഷാനും അനുഗമിച്ചിരുന്നു. കൊച്ചു മകൻ ഇഷാൻ 2024 മെയ് 6 മുതൽ 21 വരെ നടത്തിയ ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഈ യാത്രക്ക് എത്ര ചെലവായെന്ന് ഒരു വ്യക്തതയും ഇല്ല. കമ്മിറ്റി രൂപികരിച്ചതോടെ വിദേശ യാത്ര ചെലവുകൾ മറച്ച് വയ്ക്കാൻ സാധിക്കില്ല.