
യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ കസേരയിലിരുന്ന് മരിച്ചു; നാടിന് നൊമ്പരമായി പ്രഫുല്ലൻ മാഷ്
ഭരതന്നൂർ (തിരുവനന്തപുരം): സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന പ്രഫുല്ലൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം.
സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പാണ് പ്രഫുല്ലൻ മാഷിന് ഒരുക്കിയിരുന്നത്. ചടങ്ങിൽ മറുപടി പ്രസംഗം നടത്തി, പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ച് കസേരയിൽ ഇരുന്ന അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ആഘോഷപൂർവ്വം യാത്രയയപ്പ് ഏറ്റുവാങ്ങിയ പ്രഫുല്ലൻ മാഷിന്റെ ചേതനയറ്റ ശരീരം ഇന്ന് (ഞായറാഴ്ച) അതേ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ഇത് സഹപ്രവർത്തകരിലും വിദ്യാർത്ഥികളിലും വലിയ നൊമ്പരമുണ്ടാക്കിയിട്ടുണ്ട്. സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ചെമ്പകമംഗലം ആലപ്പുറത്തുകുന്നിലെ വീട്ടിലെത്തിച്ച് അവിടെയും പൊതുദർശനത്തിനു വെച്ച ശേഷം രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രഫുല്ലൻ മാഷിന്റെ അപ്രതീക്ഷിതവും ദാരുണവുമായ വേർപാടിന്റെ ഞെട്ടലിലാണ് ഭരതന്നൂർ ഗ്രാമവും അധ്യാപക സമൂഹവും.