
നിലമ്പൂർ: പി.വി. അൻവർ സ്ഥാനാർത്ഥി; തിങ്കളാഴ്ച പത്രിക നൽകും
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. പ്രഖ്യാപിച്ചു. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തന്റെ പോരാട്ടം നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്കും മലയോര കർഷകർക്കും വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് ജീവൻ പോലും പണയപ്പെടുത്തി പോരാടുന്നതെന്നും അൻവർ പറഞ്ഞു.
“ഇപ്പോൾ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, മറുഭാഗത്ത് സതീശൻ, വേറൊരു ഭാഗത്ത് ആർ.എസ്.എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനത്തിലാണ്. 2026-ലെ തിരഞ്ഞെടുപ്പ് വരെ ഒരുപക്ഷേ ഞാൻ ജീവിച്ചിരുന്നേക്കാം. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകുമെന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെ. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുകയാണ്. എന്റെ കൂടെ വരാൻ ഒരാളുമില്ല,” അൻവർ വികാരാധീനനായി പറഞ്ഞു.
താനല്ല സ്ഥാനാർത്ഥിയെന്നും നിലമ്പൂരിലെ ഓരോ വോട്ടർമാരുമാണ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ടവരും പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമായ മലയോര കർഷകർ ഉൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റായ നയങ്ങളെയും ‘പിണറായിസ’ത്തെയും പൊലീസ് നയങ്ങളെയുമാണ് താൻ വിമർശിച്ചതെന്നും പലതും വളച്ചൊടിക്കപ്പെട്ടുവെന്നും അൻവർ ആരോപിച്ചു. “എം.എൽ.എ പദവി രാജിവയ്ക്കുമ്പോൾ വീണ്ടും മത്സരിക്കാൻ പോകുന്നു എന്ന് തനിക്ക് പറയാമായിരുന്നു, പക്ഷെ പറഞ്ഞില്ല. മലയോര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫിന് വഴിതുറക്കുകയാണ് ചെയ്തത്. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യു.ഡി.എഫിന് ഗുണം ചെയ്യുമായിരുന്നു. ഇപ്പോഴത്തെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയിക്കാൻ കഴിയില്ല. ഷൗക്കത്ത് ഇതുവരെ പിണറായി വിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ല,” അൻവർ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വരെ കാത്തിരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിനു മുൻപേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാതിൽ അടച്ചെന്നും അദ്ദേഹം പറഞ്ഞു. “ഇനി ഞാൻ ആരെ കാത്തുനിൽക്കണം? പിണറായിസത്തെ അവസാനിപ്പിക്കാൻ ഷൗക്കത്തിന് കഴിയില്ല,” എന്നും അൻവർ കൂട്ടിച്ചേർത്തു.