NewsPolitics

പിണറായി കൈ പിടിച്ച് ഉയർത്തിയവരിൽ ജയിച്ചത് രണ്ട് പേർ മാത്രം! 23 പേരും തോറ്റു; 2021 ന് ശേഷം തെരഞ്ഞെടുപ്പ് രംഗത്ത് കാലിടറി പിണറായി

2021 ൽ ചരിത്രം തിരുത്തി കുറിച്ച് തുടർ ഭരണം നേടിയ പിണറായിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് കാലിടറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പരിചയ സമ്പന്നരായ മന്ത്രിമാർ ഇല്ലാതെ ആയതോടെ എല്ലാ അധികാരവും പിണറായിലേക്ക് കേന്ദ്രീകരിച്ചു. ചോദ്യം ചെയ്യാൻ സാധിക്കാത്ത ശക്തിയായി ഉയർന്നതോടെ ആദ്യം ആയി എം.എൽ എ ആയ മരുമകൻ മുഹമ്മദ് റിയാസിനെ പിണറായി മന്ത്രിയും ആക്കി.

അഹന്തയും ധാർഷ്ട്യവും വർദ്ധിച്ചതോടെ 2 ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാൻ പിണറായി ഇറങ്ങി. പിണറായി ഉദ്യോഗസ്ഥൻമാർ ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് മഞ്ഞ കുറ്റിയുമായി വീടുകൾ തോറും കയറി ഇറങ്ങി. പ്രതിഷേധിച്ച വരെ പിണറായി പോലീസ് തലങ്ങും വിലങ്ങും അടിച്ചു. പ്രതിപക്ഷം സിൽവർ ലൈൻ പദ്ധതിക്കെതിരെ അതിശക്തമായി രംഗത്ത് വന്നതോടെ പിണറായി പ്രഭാവം മങ്ങി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഭരണം കിട്ടിയതിന് ശേഷം പിണറായി നേരിട്ട ആദ്യ തെരഞ്ഞെടുപ്പ്.99 സീറ്റുള്ള എൽ.ഡിഎഫ് തൃക്കാക്കരയിലും ജയിച്ച് സെഞ്ച്വറി അടിക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രഖ്യാപനം.പിണറായിയും മന്ത്രിമാരും സെക്രട്ടറിയേറ്റ് വിട്ട് തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രവർത്തനം. ഡോ. ജോ ജോസഫിൻ്റെ കൈ പിടിച്ച് ഉയർത്തി പിണറായി തൃക്കാക്കര തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ഫലം വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് റെക്കോഡ് ഭൂരിപക്ഷം. ഉമാ തോമസ് ജയിച്ചത് 25016 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ.

അടുത്തത് 2023 ലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. ജേയ്ക്ക് സി തോമസ് ആയിരുന്നു എൽ. ഡി.എഫ് സ്ഥാനാർത്ഥി. പതിവ് പോലെ ജേയ്ക്ക് സി തോമസിൻ്റെ കൈ പിടിച്ച് ഉയർത്തി പിണറായി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഫലം വന്നപ്പോൾ ചാണ്ടി ഉമ്മന് 37719 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷം.

അടുത്തത് 2024 ലോകസഭ തെരഞ്ഞെടുപ്പ്. 20 ലോകസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കൈ ഉയർത്തി പിണറായി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പിണറായി കൈ ഉയർത്തിയവരിൽ ലോക സഭയിൽ ജയിച്ചത് ഒരാൾ മാത്രം. ആലത്തൂരിൽ നിന്ന് കെ. രാധാകൃഷ്ണൻ മാത്രം ജയിച്ചു. ബാക്കി 19 പാർലമെൻ്റ് സ്ഥാനാർത്ഥികളും തോറ്റു.

പിന്നിട് പാലക്കാട് , ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. പാലക്കാട് പിണറായി കൈ പിടിച്ച് ഉയർത്തിയത് പി. സരിൻ്റേത്. ചേലക്കരയിൽ യു ആർ പ്രദീപിൻ്റേതും. ഫലം വന്നപ്പോൾ സരിൻ മൂന്നാം സ്ഥാനത്ത്. റെക്കോഡ് ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ആയി . അതേ സമയം പിണറായി കൈ പിടിച്ച് ഉയർത്തിയ യു.ആർ പ്രദീപ് ഭൂരിപക്ഷം 3 ഇരട്ടിയായി കുറഞ്ഞെങ്കിലും ചേലക്കരയിൽ ജയിച്ചു.വയനാട്ടിൽ സത്യൻ മൊകേരിയുടെ കൈ ആണ് പിണറായി ഉയർത്തിയത്. ഫലം വന്നപ്പോൾ പ്രീയങ്ക ഗാന്ധിക്ക് 4,10, 931 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷം.സത്യൻ മൊകേരിക്ക് കിട്ടിയത് വെറും 22 ശതമാനം വോട്ട്.

എം.സ്വരാജിൻ്റെ കൈ പിടിച്ച് ഉയർത്തി നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി ഇന്ന് ഉദ്ഘാടനം ചെയ്തു. അതിൻ്റെ ഫലം ജൂൺ 23 ന് അറിയാം. 2021 ന് ശേഷമുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ പിണറായി കൈ പിടിച്ച് ഉയർത്തിയ സ്ഥാനാർത്ഥികളിൽ ജയിച്ചത് കെ. രാധാകൃഷ്ണനും യു.ആർ പ്രദീപ് മാത്രം. 19 പാർലമെൻ്റ് സീറ്റിലും 3 നിയമസഭ ഉപതെരഞ്ഞെടുപ്പിലും വയനാട് ലോകസഭ തെരഞ്ഞെടുപ്പിലും പിണറായി കൈ ഉയർത്തിയ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. സ്വരാജിൻ്റെ അവസ്ഥ എന്താകും എന്ന് കാത്തിരുന്ന് കാണാം.