Kerala Government News

പെൻഷൻകാർക്ക് ആശ്വാസവുമായി KAT; കുടിശിക അടിയന്തിരമായി നൽകണമെന്ന് ട്രൈബ്യൂണല്‍

ക്ഷാമ ആശ്വാസ പരിഷ്‌കരണ കുടിശിക അടിയന്തിരമായി നൽകണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹർജിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധി.

ഈ മാസം 22 നാണ് പെൻഷൻകാർക്ക് ആശ്വാസമായ വിധി ഉണ്ടായത്. പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായ ക്ഷാമ ആശ്വാസ പരിഷ്‌കരണത്തിന്റെ മൂന്നും നാലും ഗഡുക്കളാണ് പെൻഷൻകാർക്ക് കുടിശികയായത്. ക്ഷാമ ആശ്വാസ പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു ലഭിക്കാത്തത് മൂലം പെൻഷൻകാർക്ക് നഷ്ടം 25,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ്.

അടിസ്ഥാന പെൻഷന്റെ തോത് അനുസരിച്ച് നഷ്ടത്തിന്റെ അളവ് വ്യത്യാസം വരും.11 -ാം പെൻഷൻ പരിഷ്‌കരണത്തിന്റെ കുടിശികകൾ നാല് ഗഡുക്കളായി നൽകുമെന്നായിരുന്നു 2021 ൽ തോമസ് ഐസക്ക് ഉത്തരവിറക്കിയത്. ആദ്യ രണ്ട് ഗഡുക്കൾ ഉത്തരവിൽ പറഞ്ഞിരുന്നതിൽ പോലെ നൽകിയെങ്കിലും മൂന്നും നാലും ഗഡുക്കൾ വൈകി.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം എതിരായതിന് ശേഷമാണ് മൂന്നാം ഗഡു നൽകിയത്. മൂന്നാം ഗഡു നൽകിയതിനോടൊപ്പം അതിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമപരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു നൽകിയില്ല. ബജറ്റിൽ നാലാം ഗഡു കൊടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

അതനുസരിച്ച് ഫെബ്രുവരിയിൽ നാലാംഗഡു അനുവദിച്ചു. പക്ഷേ, നാലാം ഗഡുവിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമ ആശ്വാസ പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡുവും ലഭിച്ചില്ല. ഈ സാമ്പത്തിക വർഷം ഇതുകൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനവും ഉണ്ടായില്ല. അടുത്ത സർക്കാരിന്റെ ചുമലിലേക്ക് ഈ ഉത്തരവാദിത്തം കൂടി എത്തിച്ച് കൈകഴുകാനുള്ള തന്ത്രമാണ് ബാലഗോപാൽ പയറ്റുന്നത്. അതിനിടയിൽ പെൻഷൻകാർക്ക് ആശ്വാസമാകുകയാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ വിധി.