News

ശമ്പള പരിഷ്കരണ പ്രഖ്യാപനം ഉടനെന്ന് ധനമന്ത്രി; നടപ്പിലാക്കേണ്ട ചുമതല അടുത്ത സർക്കാരിന്

ശമ്പള പരിഷ്കരണം നടത്തുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. എൻ.ജി. ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ശമ്പള പരിഷ്കരണം നടത്തുമെന്ന് എൻ.ജി. ഒ യൂണിയൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ശമ്പള പരിഷ്കരണത്തിനോട് മുഖം തിരിച്ച് നിന്ന ധനമന്ത്രി നിലപാട് മാറ്റിയത്.

2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണത്തിന് ഇതുവരെ കമ്മീഷനെ പോലും രൂപികരിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശമ്പള പരിഷ്കരണത്തിന് സർക്കാർ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രിക്ക് പിന്നാലെയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനവും.

പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ കുടിശികകൾ നാളിതുവരെ ജീവനക്കാരുടെ കയ്യിൽ ലഭിച്ചില്ല. പല കാരണങ്ങൾ പറഞ്ഞ് ധനമന്ത്രി ഇത് നീട്ടി വയ്ക്കുകയായിരുന്നു.പെൻഷൻകാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായ ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുവും നാളിതുവരെ നൽകിയിട്ടില്ല.

പതിനൊന്നാം ശമ്പള പെൻഷൻ പരിഷ്കരണത്തിൻ്റെ ആനുകൂല്യങ്ങൾ ഇപ്പോഴും തടഞ്ഞ് വച്ചിരിക്കുന്ന സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചാലും ഈ സർക്കാരിൻ്റെ കാലയളവിൽ നടപ്പിലാകില്ല. കേവലം ഒരു വർഷം മാത്രമാണ് സർക്കാരിൻ്റെ മുന്നിൽ ഉള്ളത്. അതിൽ തന്നെ തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രമാണിച്ച് നാല് മാസത്തോളം പെരുമാറ്റ ചട്ടവും ഉണ്ടാകും. കമ്മീഷൻ നിയമനം നടത്തി നടപ്പാക്കേണ്ട ചുമതല അടുത്ത സർക്കാരിൻ്റെ ചുമലിൽ വച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും കസേര ഒഴിയും എന്ന് വ്യക്തം.