
മർദ്ദിച്ചിട്ടില്ല, കണ്ണട പൊട്ടിച്ചു; ടൊവിനോയെ തെറ്റിക്കാൻ നോക്കേണ്ട: പരാതിയിൽ മൗനം വെടിഞ്ഞ് ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ തന്റെ മുൻ പ്രൊമോഷൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരണവുമായി രംഗത്ത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കള്ളപ്രചരണങ്ങളിലൂടെ തന്നെയും ടൊവിനോ തോമസിനെയും തമ്മിൽ തെറ്റിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഉണ്ണി മുകുന്ദൻ തുറന്നടിച്ചു.
‘നരിവേട്ട’ എന്ന സിനിമയെ പ്രശംസിച്ചതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിപിൻ കുമാറിന്റെ പ്രധാന ആരോപണം. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ പരാജയത്തിലുള്ള നിരാശയാണ് ഉണ്ണിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ വിശദമായ മറുപടി നൽകുന്നത്.
താൻ വിപിനെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും, എന്നാൽ തനിക്കെതിരെ നിരന്തരം അപവാദങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ അത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.
“വർഷങ്ങളായി എന്റെ കൂടെ നിന്ന ഒരാൾ എന്നെക്കുറിച്ച് മോശമായി സംസാരിച്ച് നടന്നപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. കൊച്ചിയിലെ ഫ്ലാറ്റിന്റെ ബേസ്മെന്റ് പാർക്കിംഗിൽ വെച്ചാണ് ഞങ്ങൾ കണ്ടത്. അവിടെ സിസിടിവി ക്യാമറകളുണ്ട്. ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും എനിക്കൊപ്പം ഉണ്ടായിരുന്നു,” ഉണ്ണി പറഞ്ഞു.
സംസാരിക്കുന്ന സമയത്ത് വിപിൻ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. എന്തിനാണ് അപവാദം പ്രചരിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. “നേരത്തെ സംവിധായകൻ വിഷ്ണു മോഹനോട് കുറ്റം സമ്മതിച്ച് ക്ഷമ പറഞ്ഞ വ്യക്തിയാണ് എന്റെ മുന്നിൽ ഭാവമാറ്റമില്ലാതെ നിന്നത്. കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല. അപ്പോഴാണ് ഞാൻ ആ കണ്ണട ഊരിമാറ്റി പൊട്ടിച്ചത്. അതല്ലാതെ ഒരുതരത്തിലുള്ള മർദ്ദനവും ഉണ്ടായിട്ടില്ല,” ഉണ്ണി കൂട്ടിച്ചേർത്തു.
‘നരിവേട്ട’ സിനിമയുടെ പേര് വലിച്ചിഴച്ചത് തന്നെയും ടൊവിനോയെയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. “ഞാൻ ടൊവിനോയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു, അദ്ദേഹത്തിന് എല്ലാം മനസ്സിലായി. എന്റെ ‘മാർക്കോ’ സിനിമ വിജയിച്ചപ്പോൾ എന്നോടൊപ്പം ആഘോഷിക്കാൻ വന്ന സുഹൃത്താണ് ടൊവിനോ. ഇത്തരം കള്ളക്കഥകൾക്ക് ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ല.”
വിപിൻ കുമാറിനെതിരെ മറ്റ് പലരിൽ നിന്നും പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഉണ്ണി വെളിപ്പെടുത്തി. “ഒരു പ്രമുഖ നടി തന്നെ വിപിനെതിരെ ഐസിസിയിൽ (Internal Complaints Committee) പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, വിപിന്റെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ ചികിത്സയ്ക്ക് ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് അയാൾ ഇപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്,” ഉണ്ണി പറഞ്ഞു.