
എൻ.ജി.ഒ യൂണിയന് വിമർശനം; കാരണം പങ്കാളിത്ത പെൻഷൻ
പങ്കാളിത്ത പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സംഘടനയിൽ ആളുണ്ടാകില്ലെന്ന് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ രൂക്ഷ വിമർശനം. പങ്കാളിത്ത പെൻഷനിൽ അംഗങ്ങളായ ജീവനക്കാർ നിലവിൽ പ്രത്യേക സംഘടനയായാണ് പ്രവർത്തിക്കുന്നത്.
കടുത്ത പാർട്ടി അനുഭാവികൾ മാത്രമാണ് എൻ. ജി.ഒ യൂണിയനിൽ ചേരുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പുതുതായി സർവീസിൽ പ്രവേശിക്കുന്നവരിൽ എൻ.ജി.ഒ യൂണിയനിൽ അംഗത്വം എടുക്കുന്നവരുടെ എണ്ണം കുറയുകയാണെന്നും പ്രതിനിധികൾ പറഞ്ഞു. പങ്കാളിത്തപെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ കേറിയ എൽ.ഡി.എഫ് 2016 ൽ ഭരണം കിട്ടിയതിന് ശേഷം പങ്കാളിത്ത പെൻഷൻകാർക്ക് നൽകിയ വാഗ്ദാനം വിഴുങ്ങി.
1 കോടി രൂപ ചെലവാക്കി പഠിക്കാൻ സമിതിയെ വച്ചു. സമിതി റിപ്പോർട്ട് കൊടുത്തിട്ട് വർഷങ്ങളായി. ഒന്നും നടന്നില്ല. ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമിതി റിപ്പോർട്ട് പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ ഇതുവരെ ഒരു യോഗവും ചേർന്നതും ഇല്ല. കേന്ദ്ര സർക്കാരിലെ പങ്കാളിത്ത പെൻഷൻകാർക്ക് 25 ലക്ഷം രൂപ വരെ DCRG ലഭിക്കുമെങ്കിലും കേരളത്തിലെ ജീവനക്കാർക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.
അതേ സമയം പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന് ഉറപ്പ് നൽകി വീണ്ടും സർക്കാർ വായ്പയെടുക്കുന്നു. 2,000 കോടിയോളം രൂപയാണ് ഇങ്ങനെ ഓരോ വർഷവും കേന്ദ്ര സർക്കാരിനു സത്യവാങ്മൂലം നൽകി വായ്പയെടുക്കുന്നത്. ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% തുക ജീവനക്കാരും 10% സർക്കാരുമാണ് പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കുന്നത്.
ഇങ്ങനെ സർക്കാർ ഓരോ വർഷവും അടയ്ക്കുന്ന വിഹിതമാണ് അടുത്ത വർഷം സർക്കാരിനു കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്. ഇതിന് പെൻഷൻ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നു എന്ന സത്യവാങ്മൂലം ഓരോ വർഷവും ധനസെക്രട്ടറി കേന്ദ്രത്തിനു സമർപ്പിക്കണം. സർക്കാർ ഇക്കുറിയും ഇങ്ങനെ കടമെടുപ്പ് വേണ്ടെന്നു വച്ചിട്ടില്ല.കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന സർക്കാർ ഈയിനത്തിൽ 5,721 കോടി രൂപയാണു വായ്പയെടുത്തത്.
പദ്ധതി തുടരുമെന്ന ഉറപ്പിൻമേൽ കടമെടുപ്പ് തുടരുന്നുണ്ടെങ്കിലും കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും നടപ്പാക്കിയതു പോലെ ഉയർന്ന വിഹിതം പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടുമില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് മുഖ്യമന്ത്രി എൻ.ജി ഒ യൂണിയൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചതും ഇല്ല. ഇങ്ങനെ പോയാൽ എൻ. ജി. ഒ യൂണിയനിലെ അംഗത്വം ഇനിയും കുറയും എന്ന് വ്യക്തം.