News

അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, മലങ്കര ഡാം ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ തുടരുന്നു. വടക്കൻ കേരളത്തിൽ ഇന്ന് (ഞായറാഴ്ച) ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് തീരദേശ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക മുന്നറിയിപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ച മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

ഇതിനിടെ, ഇടുക്കി മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം മുന്നറിയിപ്പില്ലാതെ തുറന്നത് ആശങ്കയ്ക്ക് കാരണമായി. ഇതേ തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. പിന്നീട് ഡാമിലെ 4, 5, 6 ഷട്ടറുകൾ കൂടുതൽ ഉയർത്തിയതായും അറിയിപ്പുണ്ടായി.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമാണ്. നാളെ (തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് ഇന്നും നാളെയും 0.9 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 28 വരെ മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി അണക്കെട്ടിൽ നിലവിൽ സംഭരണശേഷിയുടെ 97.22% (456.25 മീറ്റർ) ജലമുണ്ട്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. കൽപ്പറ്റ ബൈപ്പാസിൽ ഗൂഡലായിക്ക് സമീപം മരം കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.