
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന് ചുക്കാൻ പിടിച്ചത് വ്യോമസേനയിലെ വനിതാ പൈലറ്റുമാരെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിർണായക ഓപ്പറേഷന്റെ നേതൃനിരയിലേക്ക് വനിതാ പൈലറ്റുമാരെത്തുന്നത്.
ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മണികൺട്രോളാണ് ഈ വിവരം പുറത്തുവിട്ടത്. പഹൽഗാമിൽ ഭീകരർ ഇല്ലാതാക്കിയ സിന്ദൂരങ്ങൾക്ക് പകരം ചോദിക്കാൻ ഭാരതം ‘നാരീശക്തി’യെയാണ് നിയോഗിച്ചതെന്ന് പ്രധാനമന്ത്രിയും മുൻപ് സൂചിപ്പിച്ചിരുന്നു.
പാകിസ്ഥാനിലെ ഭീകരകേന്ദ്രമായ ബഹവൽപുരിലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രത്യാക്രമണം. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപതോളം ഭീകരത്താവളങ്ങൾ ഈ ഓപ്പറേഷനിലൂടെ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 170 ഭീകരരെ വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ദൗത്യത്തിന് ശേഷം മാധ്യമങ്ങളെ കണ്ടതും സേനയിലെ വനിതാ ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു, ഇത് ദൗത്യത്തിലെ വനിതാ പങ്കാളിത്തത്തിന് അടിവരയിടുന്നു.

ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ നിയന്ത്രണരേഖ കടന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ പാകിസ്ഥാൻ തൊടുത്ത മിസൈലുകൾ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നിർവീര്യമാക്കി. ഈ ആക്രമണത്തിൽ ഇന്ത്യക്ക് ഏഴ് സൈനികരെ നഷ്ടമായി. ഇതിന് മറുപടിയായി വെറും മൂന്ന് മണിക്കൂറിനുള്ളിൽ ഇന്ത്യ വീണ്ടും ആഞ്ഞടിച്ചു. ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ ഉപയോഗിച്ച് നൂർ ഖാൻ, റഫിഖ്വി, മുരിദ്, സിയാൽകോട്ട് തുടങ്ങി പാകിസ്ഥാന്റെ പന്ത്രണ്ടോളം തന്ത്രപ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ കനത്ത നാശനഷ്ടമുണ്ടാക്കി. ഈ ആക്രമണത്തിൽ 42 പാക് സൈനികർ കൊല്ലപ്പെട്ടു.
മെയ് ഒൻപതിനും പത്തിനും നടന്ന ആക്രമണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. റാവൽപിണ്ടി വരെ ഇന്ത്യൻ മിസൈലുകൾ എത്തിയെന്ന് പാകിസ്ഥാൻ പിന്നീട് സമ്മതിക്കുകയും ചെയ്തു. ലക്ഷ്യമിട്ട എല്ലാ കേന്ദ്രങ്ങളിലും ഇന്ത്യ കൃത്യമായി തിരിച്ചടിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മെയ് പത്തിന് പാകിസ്ഥാൻ സമാധാനത്തിനായി അഭ്യർത്ഥിച്ചതോടെയാണ് ഇന്ത്യ പ്രത്യാക്രമണം അവസാനിപ്പിച്ചത്. ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. ഇതിനിടെ, ആഭ്യന്തര സമ്മർദ്ദങ്ങൾ ഒഴിവാക്കാനും അന്താരാഷ്ട്ര തലത്തിൽ മുഖം രക്ഷിക്കാനുമാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയതെന്നും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.