
കാലവർഷം നേരത്തെയെത്തി; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിനോടടുത്ത് എത്താറുള്ള കാലവർഷം, ഇത്തവണ ഒരാഴ്ചയോളം നേരത്തെയാണ് എത്തിയിരിക്കുന്നത്. 15 വർഷത്തിനു ശേഷമാണ് മെയ് മാസത്തിൽ കാലവർഷം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാലവർഷാരംഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ മഴ അതിശക്തമായി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. നാളെ (ഞായറാഴ്ച) അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൂടാതെ, പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരും.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.