News

ജനങ്ങൾക്കും ജീവനക്കാർക്കും ഇത് ദുരിതകാലം; 2026 ലെ മാറ്റത്തിനായി കാത്തിരിക്കാം: വി.ഡി. സതീശൻ

നവകേരള പ്രതിഷേധ കാൻവാസിൽ മുദ്ര പതിപ്പിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജനങ്ങൾക്കും ജീവനക്കാർക്കും ഇത് ദുരിതകാലമാണെന്നും 2026 ലെ മാറ്റത്തിനായി കാത്തിരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒമ്പത് വർഷത്തെ നവകേരള കാഴ്ചകൾ കോർത്തിണക്കി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ തയ്യാറാക്കിയ ‘നവകേരള പ്രതിഷേധ കാൻവാസി’ൽ ഈ വാചകങ്ങൾ എഴുതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് .

ജനങ്ങളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതകാലത്തെ നേർക്കാഴ്ചകളാണ് നവകേരളത്തിലുള്ളത്. ഒമ്പത് വർഷക്കാലം കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സർക്കാരാണ് അധികാരത്തിലുള്ളത്. അവർ കേരളത്തിന്റെ ഖജനാവ് കാലിയാക്കി. കേരളം ഉയർത്തിക്കൊണ്ടു വന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക മേഖലകൾ തകർത്തു.. സപ്ലൈകോ ഇല്ലാതാക്കി. ഗവൺമെന്റ് ആശുപത്രികളെ പ്രതിസന്ധിയിലാക്കി. വൈദ്യുതി ബോർഡും കെ എസ് ആർ ടി സി യും മെഡിക്കൽ സർവീസസ് കോർപ്പറേഷനും നശിപ്പിച്ചു. ക്ഷേമനിധി ബോർഡുകൾ ഇല്ലാതാക്കുന്നു. കേരളത്തെ ദുരിതത്തിന്റെ, കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

VD Satheesan - Kerala Secretariat Association Protest

സമരം ചെയ്യുന്നവരോട് ഇവർക്ക് പുച്ഛമാണ്. മുതലാളിമാർ കാണിക്കുന്ന തീവ്ര വലുതുപക്ഷ നിലപാടാണ് ഈ സർക്കാരിന്. ഒരു നാണവുമില്ലാതെ കോടികൾ ചെലവാക്കി സർക്കാർ ആഘോഷം സംഘടിപ്പിക്കുന്നു.
ആഘോഷത്തിൽ എറ്റവും കൂടുതൽ ഉയർത്തിക്കാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വിഴിഞ്ഞം തുറമുഖം. കേരളത്തിൽ എല്ലാവർക്കുമറിയാം അത് പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയുടെ നേട്ടമാണെന്ന്. രണ്ടാമത്തേത് നാഷണൽ ഹൈവേ. പൊളിഞ്ഞു വീണപ്പോൾ മുഖ്യമന്ത്രി പറയുന്നു – അ മുതൽ ക്ഷ വരെ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് . എല്ലാം കേന്ദ്ര സർക്കാരിനാണെന്ന്. ഇപ്പോഴും പൊതുമരാമത്ത് മന്ത്രി പറയുകയാണ് – ‘ഞാനിനിയും റീൽ ഇടുമെന്ന് ‘. ഇനിയദ്ദേഹം റീൽ ഇടേണ്ടത് ഈ ഹൈവേയിൽ പൊളിഞ്ഞു കിടക്കുന്ന 50 സ്ഥലത്ത് പോയിട്ടാവണം. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു – പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുട്ടികളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്ന പോലെ കേരളത്തിലെ ജനങ്ങളെ പിണറായി 3ധ0പ എന്ന് പറഞ്ഞ് പറയുകയാണ്.ഒരു മൂന്നാം പിണറായിയുമില്ല. 100 ലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഇതുപോലെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത ഒരു സർക്കാരും കേരള ചരിത്രത്തിലില്ല. അതിനുള്ള പ്രതികാരം ചെയ്യാൻ ജീവനക്കാർ സുസംഘടിതരായി നിൽക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അധ്യക്ഷനായിരുന്നു. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി എൻ മനോജ്കുമാർ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ എം അനിൽകുമാർ , കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു , എ സുധീർ, ജി ആർ ഗോവിന്ദ്, നൗഷാദ് ബദറുദ്ദീൻ, ജെയിംസ് മാത്യു, സൂസൻ ഗോപി, സി സി റൈസ്റ്റൺ പ്രകാശ്, എൻ സുരേഷ് കുമാർ, ആർ രഞ്ജിഷ് കുമാർ,വി ഉമൈബ, ഗായത്രി, എം റിയാസ്, ജി എസ് കീർത്തിനാഥ്, എം ജി രാജേഷ്, എം രാജേഷ് കുമാർ, വി എസ് ഷീബ, മീര സുരേഷ്, എം എസ് ഷാനി, ഷിബു ഇബ്രാഹിം, ശിൽപ, റീജ തുടങ്ങിയവർ സംസാരിച്ചു.