
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ച് കെ.എൻ. ബാലഗോപാൽ; കുടിശിക പണമായി നൽകും
തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്. ക്ഷാമബത്ത വർധനവിന് 2025 ജനുവരി 1 മുതൽ പ്രാബല്യമുണ്ട്.
കുടിശിക പണമായി ലഭിക്കും. 5 മാസത്തെ കുടിശികയാണ് ലഭിക്കുക. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിലെ ക്ഷാമബത്ത കുടിശികയാണ് പണമായി ലഭിക്കുക. കേന്ദ്ര നിരക്കിലെ ക്ഷാമബത്ത ലഭിക്കുന്നതോടെ പി.എസ്.സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി. ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. അതിന്റെ 55 ശതമാനം ക്ഷാമബത്തയായി ലഭിക്കും.
പി.എസ്.സി അംഗങ്ങളുടെ ക്ഷാമബത്ത 1,20,500 രൂപയായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത കൂടാതെ എച്ച്.ആർ.എ, കൺവേയൻസ് അലവൻസ് എന്നീ ആനുകൂല്യങ്ങളും പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ലഭിക്കും.
ക്ഷാമബത്ത ഉയർന്നതോടെ ചെയർമാന്റെ ശമ്പളം 4.10 ലക്ഷവും അംഗങ്ങളുടേത് 4 ലക്ഷവുമായി വർദ്ധിക്കും. ചെയർമാനും 19 അംഗങ്ങളും ഉൾപ്പെടെ 20 പേരാണ് നിലവിൽ പി.എസ്.സിയിൽ ഉള്ളത്. ഒരു അംഗത്തിന്റെ ഒഴിവ് ഉണ്ട്. 2025 ഫെബ്രുവരി 24 നാണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചത്. വിവാദമായതിനെ തുടർന്ന് ശമ്പള വർദ്ധനക്ക് 2025 ജനുവരി 1 മുതലാണ് പ്രാബല്യം നൽകിയത്.
കേന്ദ്ര നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതോടെ വർഷത്തിൽ രണ്ട് തവണ ഇവരുടെ ശമ്പളത്തിൽ വർധന ഉണ്ടാകും. ഒരു വർഷം രണ്ട് തവണയാണ് കേന്ദ്രത്തിൽ ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്.