News

ബാലഗോപാൽ വെറുമൊരു ബാലനോ? കേരളത്തിലെ കടത്തെ രാജ്യത്തെ കടവുമായി താരതമ്യം ചെയ്ത് ധനമന്ത്രി

കേന്ദ്രത്തിൻ്റെ ആകെ കടം 155 ലക്ഷം കോടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് മറച്ച് വച്ചാണ് കേരളത്തിൽ കട പേടി പരത്താൻ നോക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.കേന്ദ്രത്തിൻ്റെ കടം ജി.എസ് ഡി. പി അനുപാതത്തിൻ്റെ 58.1 ശതമാനം ആണ്. കേരളത്തിൽ ഇത് 2024- 25 ൽ 33.9 ശതമാനം മാത്രമാണെന്നും ബാലഗോപാൽ പറഞ്ഞു.

ധനമന്ത്രി കസേരയിൽ നാല് വർഷം പൂർത്തിയാക്കിയിട്ടും ബാലഗോപാൽ കാര്യങ്ങൾ പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിശദീകരണം.കേരളം എന്ന സംസ്ഥാനത്തെ ഇന്ത്യ എന്ന രാജ്യവുമായിട്ടാണ് ബാലഗോപാൽ താരതമ്യം ചെയ്യുന്നത്. ഇത് തന്നെ ശുദ്ധ മണ്ടത്തരം ആണ്. ബാലഗോപാൽ കേരളത്തെ താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളുമായിട്ടാണ്.

കേരളം കടക്കെണിയിലെന്നത് യാത്ഥാർത്ഥവുമായി ബന്ധമില്ലാത്ത ആക്ഷേപം ആണെന്നാണ് ബാലഗോപാൽ ഇന്ന് വിശദീകരിച്ചത്.ബാലഗോപാൽ ഇത് മന്ത്രിസഭയിലെ മന്ത്രിമാരുടെ അടുത്താണ് ആദ്യം ഇത് വിശദീകരിക്കേണ്ടത്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മെസിയെ കൊണ്ട് വരാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്നും പറഞ്ഞത് ബാലഗോപാലിനോടൊപ്പം മന്ത്രിസഭയിൽ ഇരിക്കുന്ന കായിക മന്ത്രി വി അബ്ദു റഹിമാൻ ആണ്.

ക്ഷാമബത്തയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം ആണ് കേരളത്തിന്. ക്ഷാമബത്ത അനുവദിക്കാത്തതിന് കാരണമായി ബാലഗോപാൽ നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടികാണിക്കുന്നത് കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നാണ്. 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും നാളിതുവരെ നിയമിച്ചിട്ടില്ല.കേന്ദ്രത്തിൽ ഇതെല്ലാം കൃത്യമായി കൊടുക്കും.

കേരളത്തിൽ 1 ലക്ഷം കോടിയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക നൽകാനുള്ളത്.ക്ഷേമ പെൻഷൻ 3 ഗഡുക്കൾ നിലവിൽ കുടിശികയാണ്. 2500 രൂപയായി ക്ഷേമ പെൻഷൻ ഉയർത്തും എന്നത് പ്രകടന പത്രിക വാഗ്ദാനമായി മാറി. 100 രൂപയുടെ വർധന പോലും കൊടുത്തില്ല.

ധൂർത്തും അഴിമതിയും നികുതി പിരിവിലെ കെടുകാര്യസ്ഥതയും കേരളത്തെ കടക്കെണിയിലാക്കി എന്നതാണ് യാത്ഥാർത്ഥ്യം. ഒപ്പം ബാലഗോപാലിൻ്റെ ധനകാര്യ ഭരണവും ചേർന്നതോടെ ഖജനാവ് കാലിയായി.