
ജീവനക്കാരെ ദ്രോഹിക്കുന്ന സ്ഥലംമാറ്റങ്ങൾ ഭരണഘടന വിരുദ്ധം: മദ്രാസ് ഹൈക്കോടതി
കുറഞ്ഞത് 20 ദിവസം ജോയിനിങ് ടൈം അനുവദിക്കണം
സ്ഥാപനങ്ങളിൽ ജീവനക്കാരെ ദ്രോഹിക്കുന്ന സ്ഥലംമാറ്റങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. ജീവനക്കാരിന്റെ ആരോഗ്യമോ കുടുംബത്തിന്റെ ആവശ്യങ്ങളോ സുരക്ഷാ ആശങ്കകളോ അവഗണിക്കുന്ന സ്ഥലംമാറ്റം അന്യായമാണെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിപരമായ അന്തസ്സിന് വിരുദ്ധമാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സി.വി. കാർത്തികേയൻ പുറപ്പെടുവിച്ച വിധിയിൽ, ‘സ്ഥലം മാറ്റങ്ങൾ യാന്ത്രികമായോ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ ആകരുത്. ഭരണപരമായ ആവശ്യകതകളും ജീവനക്കാരന്റെ വ്യക്തിപരമായ സുരക്ഷയും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ക്ഷേമവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം’ എന്ന് ചൂണ്ടിക്കാട്ടി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരുടെ സ്ഥലംമാറ്റ നയങ്ങൾക്കെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.
യൂണിയൻ ബാങ്ക് ഓഫീസർ സ്റ്റാഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഹാജരായ സീനിയർ കൗൺസൽ ആർ. വാഗായിയുടെ വാദങ്ങളെ ജസ്റ്റിസ് കാർത്തികേയൻ അംഗീകരിച്ചു. യുബിഐയുടെ സ്ഥലംമാറ്റ നയങ്ങൾ സ്ത്രീ ജീവനക്കാരെ അസന്തുലിതമായി ബാധിക്കുന്നുണ്ടെന്നും, കുടുംബവുമായും കുട്ടികളുമായും മാതാപിതാക്കളുമായും തൊഴിലിടത്തിലെ സുരക്ഷിതത്വവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ഒരു സ്ത്രീക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ അടിക്കടി സ്ഥലംമാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ലെന്നും അവ തിരുത്തണമെന്നും അവർ വാദിച്ചു.
നിയമങ്ങളെല്ലാം പുരുഷ കാഴ്ചപ്പാടിൽനിന്ന് രൂപപ്പെടുത്തിയെടുക്കുമ്പോൾ, തുല്യമല്ലാത്ത കക്ഷികളോട് നിയമങ്ങൾ ഒരുപോലെ പ്രയോഗിക്കുന്നത് വെറുമൊരു പ്രഹസനമാണെന്നും, ഒരു തുല്യ സമൂഹം കെട്ടിപ്പടുക്കുന്നതിന് ചിന്തയിലും അക്ഷരത്തിലും മാറ്റങ്ങൾ ആവശ്യമാണെന്നും സുപ്രീം കോടതി 2021-ൽ ലെഫ്റ്റനന്റ് കേണൽ നിതീഷയും മറ്റുള്ളവരും യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പുറപ്പെടുവിച്ച വിധി അവർ ചൂണ്ടിക്കാട്ടി.
വനിതാ ജീവനക്കാരെ കഴിയുന്നത്ര അടുത്തുള്ള സ്ഥലങ്ങളിലേക്ക്/സ്റ്റേഷനുകളിലേക്ക്/മേഖലകളിലേക്ക് സ്ഥലം മാറ്റണമെന്നും, ദൂരെയുള്ള/വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റേണ്ടി വന്നാൽ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കും പ്രാധാന്യം നൽകണമെന്നും ധനകാര്യ മന്ത്രാലയം 2024 നവംബർ 26-ന് എല്ലാ ദേശസാൽകൃത/പൊതുമേഖലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സീനിയർ പാനൽ കൗൺസൽ കെ. ശ്രീനിവാസ മൂർത്തി കോടതിയെ അറിയിച്ചു.
ഒമ്പത് വർഷം പൂർത്തിയാകുമ്പോൾ ഒരു സോണിൽ നിന്ന് മറ്റൊരു സോണിലേക്ക് നിർബന്ധിത സ്ഥലംമാറ്റം നടത്തുന്നതിന് പകരം, ആറ് വർഷം കഴിയുമ്പോൾ ഒരു ‘റെഡ് സിഗ്‌നൽ’ നൽകി, അടുത്ത മൂന്ന് വർഷത്തേക്ക് ജീവനക്കാരനെ അതേ സ്ഥലത്ത് നിലനിർത്താനുള്ള ഉത്തരവ് അന്തിമമായിരിക്കുമെന്ന് അറിയിക്കുന്ന ഒരു സംവിധാനം എന്തുകൊണ്ട് നടപ്പിലാക്കിക്കൂടാ എന്ന് ജഡ്ജി ചോദിച്ചു. ആറാം വർഷം ജീവനക്കാരനെ അറിയിക്കുകയാണെങ്കിൽ, കുടുംബത്തിനുള്ളിൽ ചില ക്രമീകരണങ്ങൾ നടത്താൻ സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഒമ്പത് വർഷം ഒരു പ്രത്യേക സ്ഥലത്ത് ജോലി ചെയ്തതിന് ശേഷവും, വ്യക്തിഗത ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ഒരു സോണിനുള്ളിൽ മാത്രം സ്ഥലം മാറ്റിക്കൂടാ എന്നും, രാജ്യത്തിന്റെ ഒരു കോണിൽ നിന്ന് മറ്റേ കോണിലേക്ക്, പ്രത്യേകിച്ച് വിവിധ ഭാഷാപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ, ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതിന്റെ യുക്തി എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.
പുതിയ തൊഴിലിടത്തിൽ പ്രവേശിക്കാൻ ഏഴ് ദിവസത്തിന് പകരം 20 ദിവസത്തെ കൂടുതൽ സമയം എന്തുകൊണ്ട് നൽകിക്കൂടാ എന്നും, ആ അധിക സമയത്തിന് ശേഷവും ജീവനക്കാരൻ മനഃപൂർവ്വം ജോലിക്ക് ഹാജരാകുന്നില്ലെന്ന് കണ്ടെത്തിയാൽ മാത്രം എന്തുകൊണ്ട് അച്ചടക്ക നടപടികൾ ആരംഭിച്ചുകൂടാ എന്നും അദ്ദേഹം യൂണിയൻ ബാങ്കിനോട് ചോദിച്ചു.