FootballNewsSports

മെസിയുടെ കാര്യത്തിൽ വെളിപ്പെട്ടത് സർക്കാരിന്റെ ദാരിദ്ര്യം! മന്ത്രിയുടെ വാക്കുകൾ തിരിച്ചടിയാകുന്നത് കിഫ്ബിക്ക്‌

ലയണല്‍ മെസി വിവാദത്തിൽ രാജ്യാന്തര തലത്തിൽ നാണം കെട്ട് കേരളം. മെസിയെ കൊണ്ട് വരാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്നും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉള്ള കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വെളിപ്പെടുത്തൽ രാജ്യാന്തര തലത്തിൽ ചർച്ചയായി. മെസിയെ കൊണ്ട് വരാനുള്ള പകുതി തുക പോലും കൊടുക്കാൻ ഇല്ലാതെ എല്ലാം സ്പോൺസറുടെ തലയിൽ വച്ച സർക്കാർ നിലപാട് ആണ് സ്ഥിതിഗതി വഷളാക്കിയത്.

സർക്കാരിൻ്റെ കയ്യിൽ പണമില്ല എന്ന കായിക മന്ത്രിയുടെ തുറന്ന് പറച്ചിലിൽ പ്രതിസന്ധിയിലായത് കിഫ്ബി പോലുള്ള സ്ഥാപനങ്ങളാണ്. കിട്ടാവുന്നിടത്തെല്ലാം വായ്പ വാങ്ങി മുന്നോട്ട് ഓരോ ദിനവും തള്ളി നീക്കുന്ന സ്ഥാപനമാണ് കിഫ്ബി. സർക്കാർ ഗ്യാരണ്ടിയിലാണ് കിഫ്ബിക്ക് വായ്പ ലഭിക്കുന്നത്. 2150 കോടിയുടെ മസാല ബോണ്ട് ലണ്ടനിൽ നിന്ന് കിഫ്ബി സമാഹരിച്ചതും സർക്കാർ ഗ്യാരണ്ടിയിൽ ആയിരുന്നു.

സർക്കാരിൻ്റെ കയ്യിൽ പണമില്ല എന്ന് ഒരു മന്ത്രി തന്നെ വെളിപ്പെടുത്തുമ്പോൾ സർക്കാർ ഗ്യാരണ്ടിയിൽ ആര് വായ്പ തരും എന്ന ട്രില്യൺ ചോദ്യമാണ് ഉയരുന്നത്. കിഫ്ബിയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കായിക മന്ത്രിയുടെ വെളിപ്പെടുത്തൽ. കിഫ്ബി എടുത്ത വായ്പയിൽ 23,391.03 കോടി രൂപ അടയ്ക്കാൻ ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.

കിഫ്ബി ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ 55000 കോടി രൂപ ഇനിയും കണ്ടെത്തണം. അതിനിടയിലാണ് സർക്കാരിൻ്റെ കയ്യിൽ പണമില്ല എന്ന കായിക മന്ത്രിയുടെ പ്രസ്താവന കിഫ്ബിക്ക് ഇരുട്ടടി ആയത്.