
മെസിയുടെ കേരള സന്ദർശനം മുടക്കിയത് സ്പോണ്‍സർമാറുടെ വീഴ്ച്ച: റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടി
തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ സൂപ്പർ താരം ലിയോണൽ മെസിയുടെ കേരള സന്ദർശനം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സ്പോൺസർക്കെതിരെ നിയമനടപടിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) സംസ്ഥാന സർക്കാരും ഒരുങ്ങുന്നു. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് നിയമനടപടിക്ക് നീക്കം നടക്കുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി.
കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറിൽ ഏർപ്പെട്ടിരുന്നു. കരാർ വ്യവസ്ഥ പ്രകാരം, ഒപ്പിട്ട് 45 ദിവസത്തിനകം നിശ്ചിത തുകയുടെ പകുതി സ്പോൺസർമാർ നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ, സമയം നീട്ടി നൽകിയിട്ടും ഈ തുക അടയ്ക്കുന്നതിൽ സ്പോൺസർക്ക് വീഴ്ച സംഭവിച്ചു.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും നിയമനടപടിക്ക് നീങ്ങിയേക്കും എന്നാണ് വിവരം. സന്ദർശനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അർജന്റീന ഇതുവരെ ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം കരാർ ലംഘനം ചൂണ്ടിക്കാട്ടി സർക്കാർ നിയമനടപടികൾ ആരംഭിച്ചേക്കും.
നേരത്തെ, കായിക മന്ത്രി വി അബ്ദുറഹിമാൻ ഒക്ടോബറിൽ ലിയോണൽ മെസി കേരളത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ വിഷയത്തിൽ മന്ത്രിയോ സർക്കാരോ പ്രതികരിച്ചിരുന്നില്ല. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് കേരളത്തിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് ടീം നന്ദി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അവരെ കേരളത്തിലേക്ക് ക്ഷണിച്ചത്. സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ കൊണ്ടുവരാനുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് മുന്നിലുണ്ടായിരുന്നു. പിന്നീട് എച്ച്.എസ്.ബി.സി പ്രധാന സ്പോൺസർമാരായി വരുമെന്നും ടീമിനെ എത്തിക്കുമെന്നും മന്ത്രി അറിയിക്കുകയായിരുന്നു.
അർജന്റീന ഫുട്ബോൾ ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തുവന്നതോടെയാണ് അവർ ഈ വർഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായത്. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കുന്ന ടീം, നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും ഓരോ മത്സരം കളിക്കും. ചൈനയിൽ ഒരു മത്സരത്തിൽ ആതിഥേയരെ നേരിടുന്ന അർജന്റീന, ആഫ്രിക്കയിൽ അംഗോളയെയും ഖത്തറിൽ അമേരിക്കയെയും ആകും എതിരിടുക. സെപ്റ്റംബറോടെ അവസാനിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷമുള്ള സൗഹൃദ മത്സരങ്ങൾ വരാനിരിക്കുന്ന ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.
ഇതിന് മുമ്പ് 2011ലാണ് അർജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് അവർ തോൽപ്പിച്ചിരുന്നു.