
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണ തങ്ങളുടെ 28-ാം ലാ ലിഗ കിരീടം സ്വന്തമാക്കി. സിറ്റിയിലെ എതിരാളി എസ്പാന്യോളിനെ 2-0 ന് തോൽപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് ലീഡിലാണ് ബാഴ്‌സലോണ. ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്.
കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ജയിച്ചതോടെയാണ് ബാഴ്സലോണയുടെ കിരീടധാരണം നീണ്ടത്. ഞായറാഴ്ച ബാഴ്‌സലോണയോട് 4-3 ന് തോറ്റതിന് ശേഷം, റയൽ മാഡ്രിഡിന് അവരുടെ അവസാന മൂന്ന് മത്സരങ്ങളും വിജയിക്കുകയും അതേ സമയം ലീഡർമാർക്ക് ഒരു പോയിന്റിൽ കൂടുതൽ നേടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ കിരീടം നേടാൻ സാധ്യതയുണ്ടായിരുന്നുള്ളൂ.
എങ്കിലും, 53-ാം മിനിറ്റിൽ ലാമിൻ യമാൽ അതിമനോഹരമായ ഒരു ഗോൾ നേടിയതോടെ അവരുടെ നേരിയ കിരീട പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ യാമാലിന്റെ അസിസ്റ്റിൽ നിന്ന് ഫെർമിൻ ലോപ്പസ് ബോക്‌സിനുള്ളിൽ നിന്ന് പന്ത് വലയിലെത്തിച്ച് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഹാൻസി ഫ്‌ലിക്കിന്റെ ബാഴ്‌സ 85 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ് അവർ. അത്ലറ്റിക്കോ മാഡ്രിഡ് 70 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഹാൻസി ഫ്‌ലിക്കിന്റെ ആദ്യ ബാഴ്‌സലോണ സീസൺ ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ ടീം ലാ ലിഗയും കോപ്പ ഡെൽ റേയും ഇരട്ട കിരീടം നേടി. നഗരത്തിൽ നടക്കുന്ന പ്രത്യേക ആഘോഷത്തിൽ വെള്ളിയാഴ്ച ടീമിന് ലീഗ് ട്രോഫി സമ്മാനിക്കുമെന്ന് കാറ്റാലൻ ക്ലബ് അറിയിച്ചു.
ഗോൾരഹിതമായ ആദ്യ പകുതിയിൽ ആതിഥേയരായ എസ്പാന്യോളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിരവധി അപകടകരമായ കൗണ്ടർ അറ്റാക്കുകൾ അവർ നടത്തി. എന്നാൽ ബാഴ്‌സലോണ ഗോൾകീപ്പർ വോയ്ചെക്ക് ഷെസ്നി മികച്ച സേവുകളിലൂടെ അവയെല്ലാം തടുത്തു.
ബാഴ്‌സലോണ എതിരാളികളുടെ പ്രതിരോധം എങ്ങനെ മറികടക്കുമെന്നറിയാതെ വിഷമിച്ചിരുന്ന സമയത്താണ് കൗമാര താരം യാമാൽ തന്റെ മാന്ത്രിക പ്രകടനം പുറത്തെടുത്തത്. വലത് ടച്ച് ലൈനിൽ നിന്ന് പന്തുമായി മുന്നേറിയ താരം ബോക്‌സിന്റെ അരികിലൂടെ ഒരു മികച്ച ലാറ്ററൽ റൺ നടത്തി രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ പന്ത് വളച്ച് വലയുടെ മുകളിലെ മൂലയിലേക്ക് അടിച്ചു കയറ്റി.
യാമാലിന്റെ ഗോൾ ബാഴ്‌സലോണയ്ക്ക് ആത്മവിശ്വാസം നൽകി. അവർ കളിയിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചു. 80-ാം മിനിറ്റിൽ യാമാലിനെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് കാബ്രേരയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് പകരക്കാരനായി ഇറങ്ങിയ ലോപ്പസ് ഗോൾ നേടി വിജയം ഉറപ്പാക്കുകയായിരുന്നു.