NewsPolitics

കെ.എം ഷാജഹാൻ ആരുടെ കോടാലി?

കോൺഗ്രസ് നേതാക്കളെ നിരന്തരം അപമാനിച്ച് വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

പിണറായിയെ നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശിച്ച കെ.എം ഷാജഹാൻ കഴിഞ്ഞ കുറച്ച് ദിവസമായി കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്ന തിരക്കിലാണ്. കോൺഗ്രസിലെ പുനഃസംഘടനയെ ചുറ്റി പറ്റിയാണ് വിമർശനം എങ്കിലും കോൺഗ്രസ് നേതാക്കളെ അടച്ചാക്ഷേപിക്കുയാണ് ഷാജഹാൻ. ഷാജഹാൻ വിമർശനങ്ങൾ ബി.ജെ.പി സൈബറിടങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബെന്നി ബെഹന്നാനും സണ്ണി ജോസഫും തമ്മിലുള്ള താരതമ്യം പഠനമായിരുന്നു ഷാജഹാന്റെ വിഷയം. ബെന്നിയെ പൊക്കി സണ്ണി ജോസഫിനെ താറടിക്കുക എന്ന തന്ത്രം ആയിരുന്നു ഷാജഹാൻ പയറ്റിയത്. നേരത്തെ ആന്റോ ആന്റണി എം.പിക്കെതിരെയും ഷാജഹാൻ അതിനിശിതമായ വിമർശനം ആണ് ഉന്നയിച്ചത്. വി.എസ് അച്ചുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്ന ഷാജഹാനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പിണറായി ഇടപെട്ട് പുറത്താക്കിയിരുന്നു.

പിണറായിക്കെതിരെ വിമർശനം ആയി കാലം കഴിക്കുകയായിരുന്നു ഷാജഹാൻ. ഷാജഹാനെ ചില കോൺഗ്രസ് നേതാക്കൾ പ്രോൽസാഹിപ്പിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തെ അവഹേളിക്കുന്ന ഷാജഹാനെ പ്രോൽസാഹിപ്പിക്കരുത് എന്ന നിർദ്ദേശം ഈ നേതാക്കൾക്ക് ലഭിച്ചു കഴിഞ്ഞു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജഹാൻ തന്റെ യൂടൂബ് ചാനലിലൂടെ വീഡിയോകൾ പുറത്തുവിടുന്നത്.

കെ.സി. വേണുഗോപാൽ കോൺഗ്രസിനെ കൊന്നു, ബെന്നി ബെഹനാനെ എന്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് ആക്കിയില്ല, എം.എം. ഹസനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് ശരിയായില്ല, കോൺഗ്രസിൽ പൊട്ടിത്തെറി ആസന്നം, ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടതിലും കോൺഗ്രസ് രാഷ്ട്രീയത്തിലെ കള്ളനാണയങ്ങൾ എന്നിങ്ങനെ പോകുന്ന കെ.എം. ഷാജഹാന്റെ കോൺഗ്രസ് വിരോധ വീഡിയോകൾ. കോൺഗ്രസിനുള്ളിൽ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീർത്ത് തന്റെ യൂടൂബ് ചാനലിനും സിപിഎമ്മിനും നേട്ടമുണ്ടാക്കാനുള്ള പ്രചാരവേലയാണ് കെ.എം. ഷാജഹാനിൽ നിന്നുണ്ടാകുന്നതെന്നാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.