News

വീണ്ടും കടം എടുക്കാൻ കെ.എൻ. ബാലഗോപാൽ ! 2000 കോടി കടം എടുക്കുന്നത് മേയ് 20 ന്

കേരളം വീണ്ടും കടം എടുക്കുന്നു. 2000 കോടി രൂപയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം മേയ് 20 ന് റിസർവ് ബാങ്കിൻ്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ – കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ഈ മാസം ശമ്പളം കൊടുക്കാൻ ഏപ്രിൽ 29 ന് കേരളം 2000 കോടി കടം എടുത്തിരുന്നു.കേരളത്തിന് ഈ ഡിസംബർ വരെ 29529 കോടി കടം എടുക്കാം. ഇത് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ കടം എടുക്കാൻ അനുമതി ലഭിച്ചത് 21, 523 കോടി ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 8276 കോടി കൂടുതൽ ഇത്തവണ കടം എടുക്കാം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൻ്റെ 3 ശതമാനമാണ് ഒരു വർഷം കടം എടുക്കാൻ ആകുന്നത്. അതനുസരിച്ച് 39876 കോടിയാണ് കേരളത്തിൻ്റെ വായ്പ പരിധിയായി നിശ്ചയിച്ചത്. ഇതിന് പുറമേ വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള പ്രോൽസാഹനമായി അര ശതമാനം കൂടി അനുവദിക്കും.