
പഴകിയ ഭക്ഷണം പിടികൂടി; വന്ദേ ഭാരത് ട്രെയിനുകളിലേക്കും വിതരണം ചെയ്യാൻ കടവന്ത്രയിൽ തയ്യാറാക്കിയത്
കൊച്ചി: എറണാകുളം കടവന്ത്രയിലെ ഒരു ഭക്ഷണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടി. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയിരുന്ന ഭക്ഷണമാണ് പിടിച്ചെടുത്തത്. കൊച്ചി കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്റററായ വൃന്ദാവൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്.
സ്ഥാപനം വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസ് ഇല്ലാതെയാണ് ഇവർ പ്രവർത്തനം നടത്തിയിരുന്നതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഭക്ഷണം പാകം ചെയ്ത ശേഷമുള്ള മാലിന്യങ്ങൾ തൊട്ടടുത്തുള്ള തോട്ടിലേക്ക് ഒഴുക്കുന്നു എന്നതും പ്രധാന പരാതിയായിരുന്നു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ യാതൊരുവിധ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഈ സ്ഥാപനം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾക്ക് കാലാവധി കഴിഞ്ഞിരുന്നു. കൂടാതെ ഇവ അടച്ചുറപ്പില്ലാതെ തുറന്ന നിലയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെയും ഈ സ്ഥാപനത്തിൽ നിന്ന് സമാനമായ രീതിയിൽ പഴകിയ ഭക്ഷണം പിടികൂടുകയും പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇനിയൊരു അവസരം നൽകില്ലെന്നും സ്ഥാപനം ഉടൻ തന്നെ അടച്ചുപൂട്ടുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. നിലവിൽ സ്ഥലത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ വിശദമായ പരിശോധന തുടരുകയാണ്.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. എറണാകുളം കടവന്ത്രയിൽ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇവിടെ നിന്നും ലഭിച്ച വിവരമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ വി വി സുരേഷ് അറിയിച്ചു.
കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. മലിന ജലം പുറത്തേക്ക് ഒഴുക്കുന്നുവെന്നായിരുന്നു അന്ന് പരാതി ലഭിച്ചത്. അന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ഫൈൻ അടപ്പിക്കുകയും ചെയ്തിരുന്നു. റെയിൽവേയുടെ കാന്റീനിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം അയക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടി സീൽ ചെയ്യുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. പഴകിയ ഇറച്ചിയടക്കം സൂക്ഷിച്ച് വച്ചതായി കണ്ടെത്തി.