NewsTechnology

6000 ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്; AI കാലത്ത് പണിപോകുന്നവരുടെ എണ്ണം ഇനിയും കൂടും

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച അറിയിച്ചു. അനാവശ്യമായ മാനേജ്മെന്റ് പദവികൾ വെട്ടിച്ചുരുക്കുകയും പുതിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കൃത്യമായ കണക്ക് മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 6,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കമ്പനിയുടെ ആഗോള ജീവനക്കാരുടെ ഏകദേശം മൂന്ന് ശതമാനത്തോളം വരും. ഇതിൽ, കമ്പനിയുടെ ആസ്ഥാനമായ വാഷിംഗ്ടണിലെ 1,985 ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് സംസ്ഥാന തൊഴിൽ കാര്യാലയത്തിൽ നൽകിയ രേഖയിൽ പറയുന്നു.

‘ചലനാത്മകമായ വിപണിയിൽ കമ്പനിയെ വിജയത്തിനായി ഏറ്റവും മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ആവശ്യമായ സംഘടനാപരമായ മാറ്റങ്ങൾ ഞങ്ങൾ നടപ്പിലാക്കുന്നത് തുടരുകയാണ്,’ മൈക്രോസോഫ്റ്റ് വക്താവ് ഇമെയിൽ പ്രസ്താവനയിൽ അറിയിച്ചു.

എല്ലാ ഉൽപ്പന്നങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിന്യസിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന കമ്പനി, പുതിയ സാങ്കേതികവിദ്യകളും കഴിവുകളും പ്രയോജനപ്പെടുത്തി ജീവനക്കാർക്ക് കൂടുതൽ അർത്ഥവത്തായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്ന ഒരു പ്രക്രിയയിലാണെന്നും അറിയിച്ചു.

രണ്ടാഴ്ച മുമ്പ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസുകളിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ മികച്ച സാമ്പത്തിക ഫലം മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരുന്നു.

ഈ വർഷം 50-ാം വാർഷികം ആഘോഷിക്കുന്ന മൈക്രോസോഫ്റ്റ്, 2022-ൽ Chat GBTയുടെ വരവോടെ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യത്തെ ടെക് ഭീമന്മാരിൽ ഒന്നാണ്.