
ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി
അമൃത്സർ: ഏപ്രിൽ 23 മുതൽ പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ജവാൻ പൂർണം കുമാർ ഷായെ ഇന്ത്യക്ക് കൈമാറി. അമൃത്സറിലെ അട്ടാരി അതിർത്തി ചെക്ക് പോസ്റ്റിലൂടെ രാവിലെ 10:30 നാണ് ഷായെ ഇന്ത്യക്ക് കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
കൈമാറ്റത്തിന് ശേഷം ഷായെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ‘സ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് സമാധാനപരമായാണ് കൈമാറ്റം നടന്നത്,’ എന്ന് ബിഎസ്എഫ് അറിയിച്ചു.
182-ാം ബറ്റാലിയനിലെ ജവാനായ ഷാ, പഞ്ചാബിലെ ഫിറോസ്പൂരിന് സമീപം അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നതിനെ തുടർന്നാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പിടിയിലായത്. അതിർത്തിയാരത്ത് ഡ്യൂട്ടിയിലായിരുന്ന ഷാ, വിശ്രമത്തിനായി തണലുള്ള ഒരിടത്തേക്ക് മാറിയപ്പോൾ അബദ്ധത്തിൽ പാകിസ്താന്റെ അതിർത്തിയിലേക്ക് കടന്നുപോവുകയായിരുന്നു. യൂണിഫോമിലും സർവീസ് റൈഫിളിലുമായിരുന്ന അദ്ദേഹത്തെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് പിടികൂടുകയായിരുന്നു.