NationalNews

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി

ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ചുമതലക്കാരിൽ ഒരാളായിരുന്ന കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ചത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുനീക്കിയ ഭീകരർക്ക്, അവരുടെ സമുദായത്തിൽപ്പെട്ട ഒരു സഹോദരിയെത്തന്നെ അയച്ച് പ്രധാനമന്ത്രി മോദി പാഠം പഠിപ്പിച്ചു’ എന്നായിരുന്നു വിജയ് ഷായുടെ വിവാദ പ്രസ്താവന.

വിജയ് ഷായുടെ ഈ പ്രസ്താവനയുടെ വീഡിയോ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്വാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, മന്ത്രിയുടെ ഈ ചിന്താഗതിയെ ബിജെപി അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിജയ് ഷാ തന്റെ പ്രസ്താവന തിരുത്തി. കേണൽ ഖുറേഷി തങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും പ്രസംഗം തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പൊതുപരിപാടിയിൽ വിജയ് ഷാ നടത്തിയ വിവാദ പരാമർശം ഇങ്ങനെയായിരുന്നു: ‘അവർ (ഭീകരർ) നമ്മുടെ ഹിന്ദു സഹോദരന്മാരെ വസ്ത്രം അഴിപ്പിച്ച് കൊന്നു. മോദിജി അവരുടെ (ഭീകരരുടെ) സഹോദരിയെ ഒരു സൈനിക വിമാനത്തിൽ അവരുടെ വീടുകളിൽ ആക്രമിക്കാൻ അയച്ചുകൊണ്ട് പ്രതികരിച്ചു. അവർ (ഭീകരർ) നമ്മുടെ സഹോദരിമാരെ വിധവകളാക്കി, അതിനാൽ മോദിജി അവരുടെ സമുദായത്തിലെ സഹോദരിമാരെ അവരുടെ വസ്ത്രം അഴിപ്പിച്ച് പാഠം പഠിപ്പിക്കാൻ അയച്ചു.’

ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നതിനെ തുടർന്ന് വിജയ് ഷാ മാപ്പ് പറഞ്ഞു. ‘എന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ പത്ത് തവണ മാപ്പ് പറയാൻ തയ്യാറാണ്. എന്റെ സഹോദരിയെക്കാൾ ഞാൻ കേണൽ ഖുറേഷിയെ ബഹുമാനിക്കുന്നു,’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവിനെതിരെ പ്രതിപക്ഷ പ്രതിഷേധം

എങ്കിലും, പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കുകയും വിജയ് ഷായെ മധ്യപ്രദേശ് മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് ‘അപകീർത്തികരമായ’ പരാമർശം നടത്തിയ ഷായെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്: ‘മധ്യപ്രദേശിലെ ബിജെപി സർക്കാരിലെ ഒരു മന്ത്രി നമ്മുടെ ധീരയായ മകൾ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വളരെ അപകീർത്തികരവും ലജ്ജാകരവും നിന്ദ്യവുമായ പരാമർശം നടത്തി. പഹൽഗാമിലെ ഭീകരർ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു, പക്ഷേ ഭീകരർക്ക് ശക്തമായ മറുപടി നൽകാൻ ‘ഓപ്പറേഷൻ സിന്ദൂറി’ൽ രാജ്യം മുഴുവൻ ഒന്നിച്ച് നിന്നു.’

ഷായുടെ ‘അസഭ്യവും വിദ്വേഷം നിറഞ്ഞതുമായ’ പ്രസ്താവന ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല, ഇന്ത്യയുടെ സൈനിക അന്തസ്സിനും ദേശീയ ഐക്യത്തിനും സ്ത്രീകളുടെ ബഹുമാനത്തിനും നേരെയുള്ള തുറന്ന ആക്രമണമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.