CricketSports

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോലി വിരമിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലും ഏറെ തനിക്ക് തിരികെ നൽകിയെന്നും ഈ തീരുമാനം എളുപ്പമായിരുന്നില്ലെന്നും കോലി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

നേരത്തെ തന്നെ കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി അതിന് തയ്യാറായില്ലെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണമെന്നായിരുന്നു സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിനായി കാത്തുനിൽക്കാതെയാണ് കോലി ടെസ്റ്റ് മതിയാക്കാൻ തീരുമാനിച്ചത്.

മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ബൂട്ട് അഴിക്കുന്നത്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം കോലി ട്വന്റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇതോടെ ഇനി ഏകദിന ക്രിക്കറ്റിൽ മാത്രമാകും കോലി ഇന്ത്യൻ ജേഴ്‌സിയണിയുക.

2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലാണ് താരം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. 14 സീസണുകളിലായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന കോലി 123 മത്സരങ്ങളിൽ നിന്ന് 9230 റൺസ് നേടിയിട്ടുണ്ട്.

68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 40 വിജയങ്ങൾ ടീമിന് നേടിക്കൊടുത്തു. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റൻ എന്ന റെക്കോർഡും കോലിയുടെ പേരിലാണ്. നായകനെന്ന നിലയിൽ തിളങ്ങിയപ്പോഴും ബാറ്ററെന്ന നിലയിൽ കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടെസ്റ്റ് കരിയറിൽ ഏഴ് ഇരട്ട സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്.