
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന 32 വിമാനത്താവളങ്ങൾ തുറന്നതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. മേയ് 15 വരെയായിരുന്നു ഈ വിമാനത്താവളങ്ങളിൽ വ്യോമപാതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം പൂർണ്ണമായി നീക്കിയതായും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യാത്രക്കാർക്ക് വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോ അവരുടെ വെബ്സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ മനസ്സിലാക്കാമെന്നും എഎഐ പ്രസ്താവനയിൽ അറിയിച്ചു.
ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്‍സർ, ലുധിയാന, കുളു– മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സൽമേർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചിട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നു.
അതിർത്തിയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പുർ, അമൃത്‍സർ, ചണ്ഡിഗഡ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ മേയ് 15 വരെ റദ്ദാക്കിയിരുന്നു. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതുമൂലം ഡൽഹി വിമാനത്താവളത്തിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും തിരിച്ചറിയൽ രേഖകളുടെ പരിശോധനയും കൂടുതൽ കർശനമാക്കിയിരുന്നു. വ്യോമപാത നിയന്ത്രണം നീക്കിയതോടെ വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.