Kerala Government News

എല്ലാ സർക്കാർ ഓഫീസുകളിലും ഫെയ്‌സ് റെക്കഗ്‌നീഷൻ പഞ്ചിംഗ് സ്ഥാപിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയർ ആയ സ്പാർക്കുമായും ആധാറുമായും ബന്ധിപ്പിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാത്ത സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്പാർക്കും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്.

നിലവിൽ ഇവിടങ്ങളിൽ സാധാരണ പഞ്ചിംഗ് സംവിധാനമോ, മസ്റ്റർ റോളിൽ ഒപ്പിടുകയോ മാത്രമാണ് ചെയ്യുന്നത്. കൂടുതൽ സമയം ഓഫീസിൽ നിന്ന് വിട്ടുനിന്നാൽ ലീവിനേയും ശമ്പളത്തെയും ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.നിലവിൽ സെക്രട്ടേറിയറ്റ്, കളക്ട്രേറ്റുകൾ പോലെ കൂടുതൽ ജീവനക്കാരുള്ള സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ളത്.

ഇതിനുളള സാങ്കേതിക സഹായങ്ങൾക്ക് നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ (NIC). കേരള സ്റ്റേറ്റ് ഐ.റ്റി മിഷൻ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. സ്പാർക്ക് മുഖേന ശമ്പള ബിൽ തയ്യാറാക്കുന്നതും മെഷീനുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്തതുമായ എല്ലാ ഓഫീസുകളും ടി സംവിധാനം അടിയന്തരമായി നടപ്പിൽ വരുത്തി സ്പാർക്കുമായി ബന്ധിപ്പിക്കേണ്ടതാണ്.

ഇതിനുള്ള പൂർണ്ണ ഉത്തരവാദിത്വം അതാത് വകുപ്പ് മേധാവിക്ക് ആയിരിക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുളള ഓഫീസുകൾക്ക് ആയത് പ്രവർത്തനരഹിതമാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ആവശ്യമെങ്കിൽ ഫെയ്‌സ് റെക്കഗ്‌നിഷൻ മൊബൈൽ അപ്ലിക്കേഷൻ കൂടി ഉപയോഗപ്പെടുത്താവുന്നതാണെന്നാണ് സർക്കാർ ഉത്തരവ്.

എൻ.ഐ.സിയാണ് പുതിയ മൊബൈൽ സംവിധാനം വികസിപ്പിച്ചത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചില ഓഫീസുകളിൽ സ്ഥാപിച്ചിരുന്നു. പ്രവർത്തനം തൃപ്തികരമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ ഓഫീസിലേക്കും വ്യാപിപ്പിക്കുന്നത്.