
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധറും വെടിനിർത്തൽ പ്രഖ്യാപിച്ചു.
“പാക് ഡിജിഎംഒ ഉച്ചയ്ക്ക് 3.35 ന് ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചിരുന്നു. കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഇരു ഡിജിഎംഒമാരും വീണ്ടും ചർച്ച നടത്തും,” വിക്രം മിശ്രി വ്യക്തമാക്കി.
സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാർ മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപിൻ്റെ കുറിപ്പ്. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പ് അദ്ദേഹം എക്സിലും പങ്കുവെച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. 48 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് വെടിനിർത്താൻ ഇരു രാജ്യങ്ങളും തയ്യാറായത്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാരും സംസാരിച്ചു.