News

ആശവർക്കുമാരുടെ ഓണറേറിയത്തിൽ മാത്രമല്ല ജീവനക്കാരുടെ ക്ഷാമബത്തയിലും സിക്കിം കേരളത്തേക്കാൾ ഏറെ മുന്നിൽ

ആശ വർക്കർമാരുടെ ഓണറേറിയത്തിൽ മാത്രമല്ല ക്ഷാമബത്തയിലും കേരളത്തേക്കാൾ മുന്നിൽ സിക്കിം. ആശ വർക്കർമാർക്ക് 6000 രൂപ മാത്രമാണ് സിക്കിം ഓണറേറിയം നൽകുന്നത് എന്ന വീണ ജോർജിന്റെ നിയമസഭ പ്രസംഗം വിവാദത്തിൽ ആയിരുന്നു. വീണയുടെ പരാമർശം തെറ്റാണെന്ന് തെളിയിക്കുന്ന പാർലമെൻ്റ് രേഖകൾ പുറത്ത് വന്നതോടെ വീണയുടെ കള്ളി പൊളിഞ്ഞു.

കേന്ദ്ര ആരോഗ്യ സഹമന്ത്രിമാരായ അനുപ്രിയ പട്ടേലും പ്രതാപ് റാവു ജാദവും ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് സിക്കിം സർക്കാർ ആശ വർക്കർമാർക്ക് നൽകുന്ന സംസ്ഥാനവിഹിതം 10000 രൂപയാണെന്നെ വിവരം പുറത്ത് വന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നൽകുന്നതിലും സിക്കിം കേരളത്തേക്കാൾ ഏറെ മുന്നിലാണ്.

2025 മാർച്ചിലാണ് സിക്കിം ഏറ്റവും ഒടുവിൽ ക്ഷാമബത്ത പ്രഖ്യാപിച്ചത്. 2024 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്തയാണ് സിക്കിം പ്രഖ്യാപിച്ചത്. 2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്ത മാത്രമാണ് സിക്കിമിൽ കുടിശിക ആയിട്ടുള്ളത്. അതായത് ഒരു ഗഡു ക്ഷാമബത്തയാണ് സിക്കിമിൽ കുടിശിക.

കേരളത്തിലാകട്ടെ 6 ഗഡു ക്ഷാമബത്തയാണ് കുടിശിക . 2022 ജനുവരിയിലെ ക്ഷാമബത്തയാണ് കേരളത്തിൽ ഈ മാസം മുതൽ അനുവദിച്ചത്. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് ആകട്ടെ കുടിശിക നൽകാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം തന്നെ.