InternationalNews

പാകിസ്താനിൽ സൈനിക വാഹനം തകർത്ത് ബിഎൽഎ; 14 സൈനികർ കൊല്ലപ്പെട്ടു

പാകിസ്താന് സ്വന്തം മണ്ണിൽ വലിയ തിരിച്ചടി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാക് സൈനിക വാഹനം കുഴിബോംബ് സ്ഫോടനത്തിൽ തകർന്നതിന്റെ ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടു. എന്നാൽ പാകിസ്താൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തെക്ക് പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിൽ ഏറെ നാളായി സംഘർഷങ്ങൾ നിലനിൽക്കുകയാണ്. ബോലാൻ, കെച്ച് എന്നിവിടങ്ങളിലാണ് ബിഎൽഎയുടെ പുതിയ ആക്രമണങ്ങൾ നടന്നത്.

സൈനിക വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്താൻ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരടക്കം 12 സൈനികരുണ്ടായിരുന്ന വാഹനമാണ് ബോലാനിൽ ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിൽ വാഹനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു.

കെച്ച് മേഖലയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടു. ബലൂചിസ്ഥാനെ പാകിസ്താനിൽ നിന്ന് വേർപെടുത്തി ഒരു പ്രത്യേക രാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന സായുധ സംഘടനയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.

ഈ ആക്രമണങ്ങൾ പാകിസ്താനിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുന്നു.