
മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് 2.80 കോടി! ഉത്തരവ് പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര ചെലവ് പുറത്ത്. 2,80,66,667 രൂപയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ചെലവായത്. 2018 നവംബർ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലെ വിദേശ യാത്രയുടെ യാത്ര ചെലവാണിത്. യാത്ര ചെലവ് മാത്രമാണിത്. മറ്റ് ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ചെലവ് 5 കോടി കവിയും.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കൂടെ പോയവരുടെയും യാത്ര ചെലവ് ഇതിൽ വരും. ഭാര്യ കമല, മകൾ വീണ വിജയൻ, കൊച്ചുമകൻ, പി.എ. സുനിഷ് എന്നിവർ മുഖ്യമന്ത്രിയെ ഭൂരിഭാഗം വിദേശയാത്രകളിലും അനുഗമിച്ചിരുന്നു.
അക്കൗണ്ടന്റ് ജനറൽ മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് കൃത്യമായി നോട്ട് ചെയ്തിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ധനവകുപ്പ് മെയ് 2 ന് ഇറക്കിയ ഉത്തരവ് സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് 26 തവണയാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലാൻ്റ്, നെതർലൻ്റ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവ , ക്യൂബ, ഇന്തോനേഷ്യ , സിംഗപ്പൂർ, ബഹറിൻ , യു.എ. ഇ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രി പറന്നത്. ഇതിൽ അമേരിക്കയിലേക്ക് മാത്രം 5 തവണ പിണറായി പറന്നു. 87 ദിവസമാണ് പിണറായി അമേരിക്കയിൽ തങ്ങിയത്.
അമേരിക്കയിലെ മയോക്ലിനിക്കിൽ ആയിരുന്നു പിണറായി ചികിൽസ തേടിയത്. 8 തവണയാണ് യു.എ.ഇ യിലേക്ക് പിണറായി പറന്നത്. വിദേശയാത്രയിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
അമേരിക്ക, സിംഗപ്പൂർ , ക്യൂബ, ഇന്തോനേഷ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ഭാര്യ കമലയും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. പിണറായിയുടെ മിക്ക വിദേശയാത്രയിലും ഭാര്യ കമലയെ കൂടാതെ മകൾ വീണ വിജയനും കൊച്ചു മകൻ ഇഷാനും അനുഗമിച്ചിരുന്നു. കൊച്ചു മകൻ ഇഷാൻ 2024 മെയ് 6 മുതൽ 21 വരെ നടത്തിയ ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.