
പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരിയുടെ മരണം; സാധ്യമായ ചികിത്സ നൽകിയെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. കൊല്ലം കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസൽ ആണ് ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത്.
കുട്ടിയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയിരുന്നതായി ഡോക്ടർ ബിന്ദു മാധ്യമങ്ങളെ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ഡോക്ടർ വിശദീകരിച്ചു.
തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഈ വിഷയത്തിൽ ആരും ക്വാറന്റൈനിൽ ഇരിക്കേണ്ടതില്ലെന്നും അത്തരമൊരു നിർദ്ദേശം നൽകുന്ന പതിവില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നടത്തിയ പഠനങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജോയിന്റ് ഡിഎംഇ ഡോക്ടർ വിശ്വനാഥ് പറഞ്ഞു.
അതിനാൽ വാക്സിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല. വാക്സിൻ സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായയുടെ കടിയേറ്റ ഭാഗത്തെ മുറിവ് കെട്ടുന്നത് വൈറസ് വ്യാപനം കൂട്ടാൻ സാധ്യതയുണ്ട്. അതിനാൽ നിലവിലെ പ്രോട്ടോകോൾ അനുസരിച്ച് മുറിവ് തുറന്നു വെക്കുന്നതാണ് ഉചിതമായ രീതിയെന്ന് ഡോക്ടർ വിശ്വനാഥ് വിശദീകരിച്ചു. നിയാ ഫൈസൽ മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടി അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ 8:30 ഓടെ പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ നിയയുടെ മൃതദേഹം സംസ്കരിച്ചു. പേവിഷബാധയേറ്റുള്ള മരണമായതിനാൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.