
വേടന്റെ സംഗീത പരിപാടി നാളെ ഇടുക്കിയിൽ; സർക്കാർ വാർഷികാഘോഷത്തിൽ വീണ്ടും അവസരം
ഇടുക്കി: കഞ്ചാവ് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് റദ്ദാക്കിയ റാപ്പർ വേടന്റെ സംഗീത പരിപാടി നാളെ ഇടുക്കിയിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി വാഴത്തോപ്പിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.
നേരത്തെ, ഏപ്രിൽ 29-ന് മേളയുടെ ഉദ്ഘാടന ദിവസം വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും, തലേദിവസം പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെ റദ്ദാക്കുകയായിരുന്നു. എന്നാൽ, ഈ അറസ്റ്റ് പൊതുജനങ്ങൾക്കിടയിൽ വേടന് അനുകൂലമായ തരംഗം സൃഷ്ടിച്ചു. ഇതിന് പിന്നാലെ വനംമന്ത്രിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളെക്കുറിച്ച് സൂചിപ്പിച്ചു. വകുപ്പ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ, പുലിപ്പല്ല് കേസിൽ നടപടിക്രമങ്ങൾ ശരിയായി പാലിച്ചെങ്കിലും വേടന്റെ അമ്മയുടെ ശ്രീലങ്കൻ ബന്ധം പോലുള്ള പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് പറയുന്നു.
റദ്ദാക്കിയ പരിപാടി വീണ്ടും നടത്താനുള്ള സർക്കാർ തീരുമാനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വാഗതം ചെയ്തു. വേടൻ ഇടതുപക്ഷ അനുഭാവിയായ കലാകാരനാണെന്നും ദളിത് വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും താൽപ്പര്യങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഉയർത്തിക്കാട്ടുന്നുണ്ടെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. വേടൻ തെറ്റ് സമ്മതിക്കുകയും തിരുത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തിരുത്തലിനുള്ള അവസരമായി സർക്കാർ നടപടിയെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വേടനെ വേട്ടയാടാനുള്ള ഒരു നീക്കവും കേരളീയ സമൂഹം അംഗീകരിക്കില്ല. അദ്ദേഹത്തിന് കേരളത്തിന്റെ സംരക്ഷണമുണ്ട്,’ ഗോവിന്ദൻ വ്യക്തമാക്കി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വനംവകുപ്പിനെതിരെ വിമർശനമുയർത്തി. വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകരുത്. വേടൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കാം പാടിയതും സംസാരിച്ചതും. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും ആ ശബ്ദം മുഴങ്ങുന്നുണ്ട്. ഒരു മലയാളി എന്ന നിലയിൽ തനിക്ക് വേടനോട് ബഹുമാനമുണ്ട്. തെറ്റ് പറ്റിയെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. മറ്റുള്ളവർ തെറ്റായ കാര്യങ്ങളെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ, വേടൻ തനിക്ക് വീഴ്ച സംഭവിച്ചു എന്ന് തുറന്നുപറഞ്ഞത് ധീരമായ നിലപാടാണ്. അദ്ദേഹത്തിന്റെ പ്രസ്താവന സത്യസന്ധമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.