
എയർ ഇന്ത്യ ടെൽ അവീവ് വിമാന സർവീസുകൾ നിർത്തിവച്ചു; ഇസ്രയേലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം
ന്യൂഡൽഹി: യെമനിലെ ഹൂതി വിമതർ ഇന്ന് രാവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് എയർ ഇന്ത്യ ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ അടുത്ത രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഒരു വിമാനം സംഭവത്തെ തുടർന്ന് അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സാധുവായ ടിക്കറ്റുകളുള്ള യാത്രക്കാർക്ക് യാത്രാതീയതി മാറ്റുന്നതിനോ ടിക്കറ്റ് റദ്ദാക്കുന്നതിനോ സൗജന്യം നൽകുമെന്നും എയർ ഇന്ത്യ ഉറപ്പ് നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
“2025 മെയ് 4 ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI139 വിമാനം ഇന്ന് രാവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലുണ്ടായ സംഭവത്തെ തുടർന്ന് അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സാധാരണ നിലയിൽ അബുദാബിയിൽ ഇറങ്ങുകയും ഉടൻതന്നെ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. തൽഫലമായി, ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ടെൽ അവീവിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും 2025 മെയ് 6 വരെ തൽക്ഷണം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവനക്കാർ ഉപഭോക്താക്കളെ സഹായിക്കുകയും അവർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു,” എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
“2025 മെയ് 3 നും 6 നും ഇടയിൽ സാധുവായ ടിക്കറ്റുകൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് യാത്രാതീയതി ഒരു തവണ സൗജന്യമായി മാറ്റാനോ ടിക്കറ്റ് റദ്ദാക്കിയാൽ പൂർണ്ണ തുക തിരികെ നൽകാനോ ഉള്ള സൗകര്യം ലഭിക്കും. എയർ ഇന്ത്യയിൽ ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ഞങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,” എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിന് സമീപം പതിച്ച് നാല് പേർക്ക് പരിക്കേറ്റു. മിസൈൽ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് അധികൃതർ പ്രവർത്തനം പുനരാരംഭിച്ചതായി അറിയിച്ചു.
ബെൻ ഗുരിയോൺ വിമാനത്താവളം “ഇനി വിമാന യാത്രയ്ക്ക് സുരക്ഷിതമല്ല” എന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ശക്തമായ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തി. “ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ, ഞങ്ങൾ അവരെ ഏഴ് മടങ്ങ് ശക്തമായി തിരിച്ചടിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഇസ്രായേലിനെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുകയാണ്.